India

ബാബരി മസ്ജിദ് ക്യാംപയിന്‍: എസ്ഡിപിഐ ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റിനെതിരേ പോലിസ് കേസ്

ജില്ലാ പ്രസിഡന്റ് അത്താഉല്ല ജോക്കത്തെയ്‌ക്കെതിരേയും ജില്ലയിലെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരേയും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ഐപിസി 153ാം വകുപ്പ് പ്രകാരമാണ് ഉള്ളാള്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

ബാബരി മസ്ജിദ് ക്യാംപയിന്‍: എസ്ഡിപിഐ ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റിനെതിരേ പോലിസ് കേസ്
X

മംഗളൂരു: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക എന്നാവശ്യപ്പെട്ടുള്ള എസ്ഡിപിഐ ക്യാംപയിന്റെ പേരില്‍ ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലിസ് സ്വമേധയാ കേസെടുത്തു. ജില്ലാ പ്രസിഡന്റ് അത്താഉല്ല ജോക്കത്തെയ്‌ക്കെതിരേയും ജില്ലയിലെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരേയും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ഐപിസി 153ാം വകുപ്പ് പ്രകാരമാണ് ഉള്ളാള്‍ പോലിസ് കേസെടുത്തിരിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി ഉള്ളാളില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ബാബരി എക്‌സ്‌പോ സംഘടിപ്പിച്ചിരുന്നു. കവിതാരചന, ഉപന്യാസ രചനാ, ചിത്രരചന, ക്വിസ് മല്‍സരങ്ങളാണ് പ്രധാനമായും എക്‌സ്‌പോയിലുണ്ടായിരുന്നത്. കവികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖ വ്യക്തികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതോടൊപ്പം ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 10 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ദൃശ്യാവിഷ്‌കാരവും അവതരിപ്പിച്ചു. ഇത് വര്‍ഗീയവിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉള്ളാള്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസെടുത്തതിന് പിന്നില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി യു ടി ഖാദറിന് പങ്കുണ്ട്. അടിയന്തരമായി കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജില്ലയിലുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ നേതാവ് റിയാസ് അറിയിച്ചു. ഇന്റര്‍നെറ്റില്‍നിന്ന് ഉള്‍പ്പടെ ലഭിച്ച വസ്തുതാപരമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബാബരി വിഷയത്തില്‍ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയത്. ഇതില്‍ ഒരു വ്യക്തിയെയോ സംഘടനയെയോ പരാമര്‍ശിക്കുന്നില്ല. പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇതേ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇവിടെയൊന്നും പോലിസ് കേസെടുത്തിട്ടില്ല. യാതൊരുവിധ ക്രമസമാധാനപ്രശ്‌നങ്ങളുമുണ്ടാക്കാതെയാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

എസ്ഡിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്ത നടപടിയെ സിപിഎം, ജമാഅത്തെ ഇസ്്‌ലാമി ഉള്‍പ്പടെ വിവിധ സംഘടനകള്‍ അപലപിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘപരിവാര്‍ സംഘടനകളും നേതാക്കളും നിരന്തരം പ്രചാരണം നടത്തിയിട്ടും അവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വസന്ത് ആചാരി ആരോപിച്ചു.

Next Story

RELATED STORIES

Share it