India

പുല്‍വാമ ആക്രമണക്കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

മതിയായ തെളിവുകളുടെ അഭാവം കാരണമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

പുല്‍വാമ ആക്രമണക്കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി
X

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യം. കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎ നിശ്ചിതദിവസത്തിനുള്ളില്‍ പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് യൂസഫ് ചോപ്പനെ ഡല്‍ഹി പട്യാല ഹൗസിലെ എന്‍ഐഎ കോടതി ജാമ്യത്തില്‍ വിട്ടത്. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസാണ് യൂസഫ് ചോപ്പനെതിരേ ചുമത്തിയിരിക്കുന്നത്.

മതിയായ തെളിവുകളുടെ അഭാവം കാരണമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എന്‍ഐഎ വ്യക്തമാക്കി. പ്രതിയായ യൂസഫ് ചോപ്പന് നിയമപരമായി ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അറസ്റ്റിലായി 180 ദിവസത്തോളം ചോപ്പന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാരണത്താലാണ് ജാമ്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.

പ്രതിയുടെ വാദം അംഗീകരിച്ച ജഡ്ജി പ്രവീണ്‍ സിങ്, 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേല്‍ ജാമ്യം അനുവദിച്ച് ഉത്തരവായി. അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോള്‍ കോടതിയില്‍ ഹാജരാവാനും പ്രതിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്നും കേസില്‍ തെളിവുകള്‍ നല്‍കുന്നവരെയോ സാക്ഷികളെയോ സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പ്രതി കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരി 14നാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് മലയാളിയടക്കം 40 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

Next Story

RELATED STORIES

Share it