Soft News

അര്‍ധരാത്രിയില്‍ ദിവസവും 10 കിലോമീറ്റര്‍, വൈറലായി 19 കാരന്റെ ഓട്ടം; കാരണമിതാണ്....(വീഡിയോ)

നോയ്ഡയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏറെ ദൂരം ഓടിക്കൊണ്ടിരിക്കുന്ന യുവാവ് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും കയറാന്‍ കുട്ടാക്കാതെ ഓട്ടം തുടര്‍ന്ന പ്രദീപിനോട് ഈ ഓട്ടത്തിന്റെ പിന്നിലെന്താണെന്ന് വിനോദ് ചോദിച്ചറിഞ്ഞപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്.

അര്‍ധരാത്രിയില്‍ ദിവസവും 10 കിലോമീറ്റര്‍, വൈറലായി 19 കാരന്റെ ഓട്ടം; കാരണമിതാണ്....(വീഡിയോ)
X

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 19കാരന്റെ അര്‍ധരാത്രിയിലെ ഓട്ടം. രാജ്യതലസ്ഥാനത്തിന് അടുത്ത് നോയ്ഡയില്‍ ജോലി സ്ഥലത്തുനിന്ന് ദിവസവും 10 കിലോമീറ്റര്‍ ഓടുന്ന പ്രദീപ് മെഹ്‌റയെന്ന 19കാരന്റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് ഞായറാഴ്ച പ്രദീപ് മെഹ്‌റയുടെ ഓട്ടത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. നാലുമണിക്കൂറില്‍ 12 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. നേരം പുലര്‍ന്നപ്പോഴേക്കും ഇത് 35 ലക്ഷമായി. ഇപ്പോഴത് നാല് ദശലക്ഷത്തിലധികം കണ്ടുകഴിഞ്ഞതായി കാപ്രി പറയുന്നു.

നോയ്ഡയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏറെ ദൂരം ഓടിക്കൊണ്ടിരിക്കുന്ന യുവാവ് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും കയറാന്‍ കുട്ടാക്കാതെ ഓട്ടം തുടര്‍ന്ന പ്രദീപിനോട് ഈ ഓട്ടത്തിന്റെ പിന്നിലെന്താണെന്ന് വിനോദ് ചോദിച്ചറിഞ്ഞപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. ഓട്ടം നിര്‍ത്താതെ തന്നെ പ്രദീപ് തന്നോടൊപ്പം നീങ്ങുന്ന കാറിലിരിക്കുന്ന വിനോദിനോട് കഥ വിവരിക്കുന്നതും വീഡിയോയിലുണ്ട്. നോയ്ഡ സെക്ടര്‍ 16ലെ മക്‌ഡൊനള്‍ഡ്‌സിലാണ് പ്രദീപ് മെഹ്‌റ ജോലിചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. നോയ്ഡയിലെ ബറോലയിലാണ് താമസം. സെക്ടര്‍ 16ല്‍ നിന്ന് ജോലികഴിഞ്ഞ് ദിവസവും 10 കിലോമീറ്റര്‍ ഓടിയാണ് പ്രദീപ് ബറോലയിലെ താമസസ്ഥലത്തെത്തുന്നത്. അവിടെ മൂത്ത സഹോദരനൊപ്പമാണ് താമസം. എന്തിനാണ് പതിവായി ഇങ്ങനെ ഓടുന്നതെന്ന് വിനോദ് ചോദിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആണെന്നായിരുന്നു പ്രദീപിന്റെ മറുപടി. സൈന്യത്തില്‍ ചേരാനുള്ള ശാരീരിക ക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് കേട്ട് ആശ്ചര്യം പ്രകടിപ്പിച്ച വിനോദ് ഒരിക്കല്‍ കൂടി പ്രദീപിന് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ബാക്കി രാവിലെ ഓടാമെന്നും പറഞ്ഞുനോക്കി. കിലോമീറ്ററുകള്‍ ഓടി വിയര്‍പ്പില്‍ കുളിച്ചുപോയിട്ടും കാറില്‍ കയറാന്‍ പ്രദീപ് തയ്യാറായില്ല. മറ്റൊരു സമയം തനിക്ക് ഓടാനായി ലഭിക്കില്ലെന്നും ഇപ്പോഴെ സമയം കിട്ടൂ എന്നുമായിരുന്നു പ്രദീപിന്റെ മറുപടി.

ഭക്ഷണം പാകം ചെയ്യാനായി ദിവസവും രാവിലെ 8 മണിക്ക് എഴുന്നേല്‍ക്കണം. സുഖമില്ലാതെ മാതാവ് ആശുപത്രിയിലാണ്. അതുകൊണ്ട് രാവിലെ സമയം ലഭിക്കില്ലെന്നും പ്രദീപ് പറയുന്നു. വീഡിയോ പിടിക്കുന്നുണ്ടെന്നും ഇത് വൈറലാവുമെന്നും വിനോദ് പറഞ്ഞപ്പോള്‍, തന്നെ ആര് തിരിച്ചറിയാനാണ്, വൈറലാവുമെങ്കില്‍ ആയിക്കോട്ടെ, താന്‍ തെറ്റൊന്നും കാണിച്ചിട്ടില്ലല്ലോ എന്ന് പ്രദീപ് പറഞ്ഞു. ഇതുകേട്ട് വിനോദ് ഡിന്നര്‍ ഓഫര്‍ ചെയ്തു. താമസസ്ഥലത്ത് പോയി ഭക്ഷണമുണ്ടാക്കിയില്ലെങ്കില്‍ സഹോദരന്‍ പട്ടിണിയിലാവുമെന്നായിരുന്നു പ്രദീപിന്റെ മറുപടി. സഹോദരന് രാത്രി ഷിഫ്റ്റിലാണ് ജോലി, ഭക്ഷണമുണ്ടാക്കാന്‍ സമയം കിട്ടില്ല എന്നും പ്രദീപ് പറഞ്ഞു. ഈ ഓട്ടവും സംഭാഷണവും ചിത്രീകരിച്ച് വിനോദ് കാപ്രി ഞായറാഴ്ച വൈകീട്ട് ആറരയ്ക്കാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'നിങ്ങളുടെ പ്രചോദനം ഉയര്‍ത്താന്‍ ഈ വീഡിയോ കാണുക' എന്ന അടിക്കുറിപ്പോടെ കാപ്രി പ്രദീപിന്റെ മറ്റൊരു ഓട്ടത്തിന്റെ വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദീപ് മെഹ്‌റയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെയും പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാനുള്ള മനോഭാവത്തെയും സോഷ്യല്‍ മീഡിയയില്‍ പലരും ബഹുമാനിക്കുന്നു. ഗായകന്‍ ബാദ്ഷായും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

'നമ്മുടെ രാജ്യത്തിന്റെ ഭാവി മഹത്തായ കൈകളിലാണ്, ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ,' ഗായകന്‍ ട്വിറ്ററില്‍ കുറിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിനിമാ നിര്‍മാതാവ് മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെത്തി 19 കാരനെ വീണ്ടും കണ്ടു. 'പ്രദീപിന്റെ കഥ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും' എന്ന അടിക്കുറിപ്പോടെയാണ് കാപ്രിയുടെ വീഡിയോ അവസാനിക്കുന്നത്.

Next Story

RELATED STORIES

Share it