Pathanamthitta

സൂപ്പര്‍സ്റ്റാറായി പത്തനംതിട്ട; മുന്നണികള്‍ക്ക് അഭിമാന പോരാട്ടം

പ്രചരണരംഗത്ത് മുഖ്യറോളില്‍ ശബരിമലയും പ്രളയവും

സൂപ്പര്‍സ്റ്റാറായി പത്തനംതിട്ട; മുന്നണികള്‍ക്ക് അഭിമാന പോരാട്ടം
X

പത്തനംതിട്ട: തിരഞ്ഞെടുപ്പിന് മുമ്പേതന്നെ സംസ്ഥാനവും കടന്ന് ദേശീയതലത്തില്‍ ശ്രദ്ധനേടിയ മണ്ഡലമാണ് പത്തനംതിട്ട. ഇവിടെ സ്ഥാനാര്‍ഥിയാവാന്‍ പോലും പല പാര്‍ട്ടികളിലും പിടിവലി നടന്നുവെന്നതും വസ്തുതയാണ്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ തന്നെ ഇത്തവണത്തെ സൂപ്പര്‍സ്റ്റാര്‍ മണ്ഡലമായി മാറിയ പത്തനംതിട്ടയില്‍ മുന്നണികള്‍ക്ക് അഭിമാന പോരാട്ടമാണ്. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേരുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ അട്ടിമറി പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്.

നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പത്തനംതിട്ടയുടെ മനസ്സറിയാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കണം. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി ആന്റോ ആന്റണിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ വീണാ ജോര്‍ജും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനും മല്‍സരരംഗത്തുണ്ട്. എല്‍ഡിഎഫും യുഡിഎഫും രണ്ടാംഘട്ട പ്രചരണത്തിന്റെ അവസാനലാപ്പിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ എന്‍ഡിഎ ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം

ആകെ വോട്ട് : 13,23,906

പോള്‍ ചെയ്തത് : 8,69,452

പോളിങ് ശതമാനം : 65.70%

ഭൂരിപക്ഷം : 56,191

ആന്റോ ആന്റണി (കോണ്‍ഗ്രസ്) : 3,58,842 (41.90%)

പീലിപ്പോസ് തോമസ്(എല്‍ഡിഎഫ് സ്വത.) : 3,02,651

എം ടി രമേശ് (ബിജെപി) : 1,38,954 (15.95%)

ശബരിമല യുവതി പ്രവേശനം തന്നെയാണ് മണ്ഡലത്തിലെ മുഖ്യപ്രചരണായുധം. അപ്രതീക്ഷിതമായെത്തി സംഹാരതാണ്ഡവമാടിയ പ്രളയത്തിന്റെ കെടുതിയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദിവസങ്ങളോളം പത്തനംതിട്ടയുടെ തെരുവുകള്‍ സമരഭൂമിയായിരുന്നു. ഹര്‍ത്താലുകളും സംഘര്‍ഷങ്ങളും ജില്ലയില്‍ വ്യാപകമായി നടക്കുകയും ചെയ്തു. എല്‍ഡിഎഫ് കോടതിവിധിക്കൊപ്പം നിന്നപ്പോള്‍ യുഡിഎഫും എന്‍ഡിഎയും യുവതി പ്രവേശനത്തിനെതിരായി രംഗത്തുവന്നു. ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പ്രളയം ഏറെ നാശംവിതച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും ഇനിയും ജനങ്ങള്‍ കരകയറിയിട്ടില്ല. വാണിജ്യ മേഖലയെ പ്രളയം പൂര്‍ണമായി തകര്‍ത്തു. കാര്‍ഷിക വിളകള്‍ നശിച്ചതിനൊപ്പം വീടുകളും വാസയോഗ്യമല്ലാതായി. പലയിടങ്ങളിലും പുനരുദ്ധാരണവും പുനരധിവാസവും ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സമീപനവും പ്രതിപക്ഷപാര്‍ട്ടികളുടെ ഇടപെടലുകളും വിലയിരുത്തിയാവും വലിയൊരുവിഭാഗം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുകയെന്നതും വിസ്മരിക്കാനാവില്ല.

ഭൂരിപക്ഷം (ലോക്‌സഭ- 2014)

കാഞ്ഞിരപ്പള്ളി : യുഡിഎഫ്

പൂഞ്ഞാര്‍ : യുഡിഎഫ്

തിരുവല്ല : യുഡിഎഫ്

റാന്നി : യുഡിഎഫ്

ആറന്മുള : യുഡിഎഫ്

കോന്നി : യുഡിഎഫ്

അടൂര്‍ : യുഡിഎഫ്


മണ്ഡലരൂപീകരണത്തിന് ശേഷമുള്ള മൂന്നാം തിരഞ്ഞെടുപ്പാണിത്. ആന്റോ ആന്റണിയെ വീണ്ടും രംഗത്തിറക്കി ഹാട്രിക വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 10 വര്‍ഷമായി മണ്ഡലം കേന്ദ്രീകരിച്ചുള്ള ആന്റോ ആന്റണിയുടെ പ്രവര്‍ത്തിപരിചയവും വികസന പ്രവര്‍ത്തനങ്ങളും അനുകൂലഘടകമാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. പ്രളയകാലത്ത് സ്വന്തം വീട് ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ, വിതരണ കേന്ദ്രമാക്കി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയതും ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നതും ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോന്നി, ആറൻമുള, തിരുവല്ല, അടൂർ, റാന്നി മണ്ഡലങ്ങളിൽ പ്രചരണം പൂർത്തിയാക്കിയ ആന്റോ ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലാണ്. ഇന്നലെ ഈരാറ്റുപേട്ട മുൽസിപ്പാലിറ്റിയിലെ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിച്ചു. എരുമേലിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പ്രചരണം. എരുമേലി എംഇഎസ് കോളജിലെ വിദ്യാർഥികൾ ആവേശോജ്ജ്വല സ്വീകരണമാണ് ആന്റോക്ക് നൽകിയത്.


അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ വീണാ ജോര്‍ജിനെ രംഗത്തിറക്കി വീണ്ടുമൊരു അട്ടിമറിയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. ആറന്മുള മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം തന്നെയാണ് മുഖ്യപ്രചരണായുധം. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിനും മുന്‍നിരയിലായിരുന്നു വീണാ. നേരത്തേ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയതിന്റെ ആനുകൂല്യവും വീണക്കുണ്ടെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലുടനീളം ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. കോന്നി, തിരുവല്ല, റാന്നി, അടൂർ, ആറൻമുള മണ്ഡലങ്ങളിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. പൂഞ്ഞാർ മണ്ഡത്തിലെ രണ്ടാംഘട്ട പ്രചരണം ഇന്നലെ ആരംഭിച്ചു. കുട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റ്, പുലിക്കുന്ന്, മുണ്ടക്കയം പ്രദേശങ്ങളിൽ വോട്ടർമാരെ കാണാനെത്തി. അടുത്ത ദിവസം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പ്രചരണം ആരംഭിക്കും.

ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നത്. വിജയസാധ്യത ഇല്ലെങ്കിലും ശബരിമല അനുകൂലഘടകമാക്കി വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ കഴിയുമെന്ന് ബിജെപി ക്യാംപ് പ്രതീക്ഷിക്കുന്നു. 2014ല്‍ നിന്ന് 2016 എത്തുമ്പോഴേക്കും ബിജെപിയുടെ വോട്ട് 1.38 ലക്ഷത്തില്‍നിന്ന് 1.91 ലക്ഷമായി മാറിയിരുന്നു. ഇന്ന് റാന്നി, കോന്നി മണ്ഡലത്തിലെ വോട്ടർമാരെയും പ്രമുഖ വ്യക്തികളേയും നേരിൽക്കണ്ട് സുരേന്ദ്രൻ വോട്ടഭ്യർഥിച്ചു. അതേസമയം, പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെവന്നാല്‍ പത്തനംതിട്ടയിലും പോരാട്ടത്തിന് വാശിയേറുമെന്നതില്‍ സംശയമില്ല.

ഭൂരിപക്ഷം (നിയമസഭ- 2016)

കാഞ്ഞിരപ്പള്ളി : യുഡിഎഫ് (എന്‍ ജയരാജ്)

പൂഞ്ഞാര്‍ : സ്വതന്ത്രന്‍ (പി സി ജോര്‍ജ്)

തിരുവല്ല : എല്‍ഡിഎഫ് (മാത്യു ടി തോമസ്)

റാന്നി : എല്‍ഡിഎഫ് (രാജു ഏബ്രഹാം)

ആറന്മുള : എല്‍ഡിഎഫ് (വീണാ ജോര്‍ജ്)

കോന്നി : യുഡിഎഫ് (അടൂര്‍ പ്രകാശ്)

അടൂര്‍ : എല്‍ഡിഎഫ് (ചിറ്റയം ഗോപകുമാര്‍)

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ സീറ്റിലും ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. അന്നത്തെ നിയമസഭയില്‍ എല്‍ഡിഎഫ് കൈവശം വച്ചിരുന്ന റാന്നി, അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ ഉള്‍പ്പടെ യുഡിഎഫ് മുന്നേറ്റം പ്രകടമായി. എന്നാല്‍, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചിത്രം മാറി. റാന്നി, അടൂര്‍, തിരുവല്ല മണ്ഡലങ്ങള്‍ക്ക് പുറമെ ആറന്മുള കൂടി എല്‍ഡിഎഫ് സ്വന്തം അക്കൗണ്ടിലാക്കി. രാഷ്ട്രീയ അന്തരീക്ഷ പാടേ മാറിയതോടെ ഇത്തവണ കണക്കുകളില്‍ എന്തുമാറ്റമാണ് ഉണ്ടാവുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. പ്രളയവും ശബരിമലയും മാറ്റിനിര്‍ത്തിയാല്‍ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ തുടര്‍ന്ന് വ്യാപാരരംഗത്തുണ്ടായ മാന്ദ്യം, ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം, വനമേഖലയിലെ കുടിയിറക്ക് ഭീഷണി, വന്യമൃഗശല്യം, ആദിവാസികളുടെ ദുരിത ജീവിതം, കുടിവെള്ള പ്രശ്‌നം തുടങ്ങിയവയും തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയമാണ്.

Next Story

RELATED STORIES

Share it