Cricket

ലോകകപ്പ്; ഇന്ത്യ ഇന്ന് ചെന്നൈയില്‍ ഓസിസിനെതിരേ

ലോകകപ്പ്; ഇന്ത്യ ഇന്ന് ചെന്നൈയില്‍ ഓസിസിനെതിരേ
X
ചെന്നൈ: ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ചെന്നൈയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. നവംബര്‍ 19ന് വിശ്വവിജയികളുടെ കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശര്‍മ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്.

ആദ്യപോരില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയയാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ശുഭ്മാന്‍ ഗില്ലിന്റെ ഡെങ്കിപ്പനി മാറിയില്ലെങ്കില്‍ ഇഷാന്‍ കിഷന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറാവും. നാലാമനായി ശ്രേയസോ സൂര്യകുമാറോ എന്നകാര്യത്തിലും തീരുമാനം ആയിട്ടില്ല.

ചെന്നൈയ്ക്കാരന്‍ ആര്‍ അശ്വിന്‍ ഉള്‍പ്പടെ മൂന്ന് സ്പിന്നര്‍മാരുമായാണ് മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഓസീസിനെ നേരിടുക. മൂന്ന് സ്പിന്നര്‍മാര്‍ പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ മുഹമ്മദ് ഷമിയാവും പേസ് നിരയില്‍ പുറത്തിരിക്കേണ്ടിവരിക. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഷമിയെ പുറത്തിരിത്തുക ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെങ്കിലും മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ മറ്റ് വഴിയില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും രണ്ട് പേസര്‍മാര്‍. മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കാവും.

ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പരിക്ക് മാറി എത്തിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്ക് മാത്രമാണ് ആശങ്ക. ഐപിഎല്ലിലൂടെ ഒട്ടുമിക്ക താരങ്ങള്‍ക്കും ചെന്നൈയിലെ സാഹചര്യം പരിചിതമായത് ഗുണംചെയ്യുമെന്നും ഓസീസ് ക്യാമ്പ് കരുതുന്നു.ലോകകപ്പ് പോരില്‍ ഓസീസ് ചെന്നൈയില്‍ തോറ്റിട്ടില്ല. ഇന്ത്യയുള്‍പ്പടെ മുന്‍പ് നേരിട്ട മൂന്ന് എതിരാളികളേയും തോല്‍പിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും 12 ഏകദിനത്തില്‍ ഏറ്റുമുട്ടി. ഇരുടീമിനും ആറ് ജയം വീതം. സ്പിന്നര്‍മാര്‍ കളിയുടെ ഗതി നിയിന്ത്രിക്കുന്ന ചെപ്പോക്കില്‍ അവസാന എട്ട് കളിയില്‍ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം. ആകെ കളിച്ച 23 മത്സരങ്ങളില്‍ 14ലും ജയിച്ചതും ആദ്യം ബാറ്റ് ചെയ്ത ടീം തന്നെ.






Next Story

RELATED STORIES

Share it