Latest News

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തു; മുഖ്യമന്ത്രി പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണ: വിഡി സതീശൻ

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തു;  മുഖ്യമന്ത്രി പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണ: വിഡി സതീശൻ
X

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണ്. വിഷയത്തില്‍ നിയമ പ്രശ്‌നം ഉന്നയിച്ചും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപില്‍ സിബലാണ്. കോണ്‍ഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിര്‍ത്തത്? രാഹുല്‍ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടന്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. 12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇതിന്റെ ഭാഗമായി ബിജെപി ഫയല്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിഎഎ പ്രതിഷേധങ്ങളില്‍ 835 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി ഇതുവരെയും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ആശുപത്രികളില്‍ മരുന്നില്ല, ക്ഷേമ പെന്‍ഷനില്ല, സപ്ലൈകോയില്‍ സാധനങ്ങളില്ല, ഇതിലൊന്നും മുഖ്യമന്ത്രിക്ക് ഒന്നും പറയാനുമില്ല. സംഘപരിവാറുമായി സന്ധി ചെയ്ത് കേസുകളില്‍ നിന്ന് തലയൂരാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരെ ഓരോന്ന് പറയുന്നത്. പ്രാണ പ്രതിഷ്ഠ ഏല്‍ക്കാത്തതു കൊണ്ടാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇപ്പോള്‍ സിഎഎ ചട്ടം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഒപ്പം ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് കോണ്‍ഗ്രസില്ല. സിഎഎക്ക് എതിരെ പ്രമേയം പാസാക്കാന്‍ ഒപ്പം നിന്നിരുന്നു. അന്ന് എതിര്‍ത്ത ഗവര്‍ണറെ മാറ്റണമെന്ന പ്രമേയം അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇത്. കേന്ദ്ര നിയമം നിയമപരമായി നടപ്പാക്കാനാവില്ലെന്ന് പറയാനാവില്ല. ഇത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it