Latest News

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായവരുടെ എണ്ണം 171; 26 പേരുടെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായവരുടെ എണ്ണം 171; 26 പേരുടെ മൃതദേഹം കണ്ടെത്തി
X

ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍ മിന്നല്‍പ്രളയത്തിലും മഞ്ഞുമല ഇടിച്ചിലിലും കാണാതായവരുടെ എണ്ണം 170ആയി തുടരുന്നു. ഇതുവരെ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. എട്ട് വര്‍ഷത്തിനുശേഷമുണ്ടാവുന്ന ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് ഇത്. മിന്നല്‍ പ്രളയത്തില്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും റോഡ് ഗതാഗതം താറുമാറാവുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും നശിച്ചു. രണ്ട് വലിയ ഡാമുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ 26 പേരുടെ മൃതദേഹമാണ് ലഭിച്ചത്. 171 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കാണാതായവരില്‍ രണ്ട് പോലിസുകാരുമുണ്ട്.

കേദാര്‍നാഥില്‍ 2013ലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. അന്ന് മാത്രം 5700 പേര്‍ മരിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണ് മിന്നല്‍ പ്രളയമെന്നാണ് കരുതപ്പെടുന്നത്.

ഉത്തരാഖണ്ഡില്‍ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പങ്കെടുത്തു. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം വിശദമായ ചര്‍ച്ചനടത്തി. യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജഗത് പ്രകാശ് നദ്ദ എന്നിവരും പങ്കെടുത്തു. കേന്ദ്രത്തിന്റെ മുഴുവന്‍ സന്നാഹങ്ങളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിച്ച് കൃത്യമായി പ്രവചനം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തങ്ങള്‍ ചാക്രികമായാണ് സംഭവിക്കുന്നത്. അതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തി ജീവനും സ്വത്തിനുമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുംപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേര്‍ ഇപ്പോഴും തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നിര്‍മാണ തൊഴിലാളികളാണ് 12 അടി ഉയരവും 15 അടി വീതിയുമുള്ള തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ഇന്തോ ടിബെറ്റന്‍ ബോര്‍ഡര്‍ പോലിസ്, ദേശീയ ദുരന്ത നിവാരണ വിഭാഗം തുടങ്ങിയവര്‍ മണ്ണ് നീക്കുന്നതിനായി ശ്രമം തുടരുന്നുണ്ട്. ഏകദേശം 100 മിറ്ററോളം മണ്ണുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയോ അതിലധികമോ നീക്കം ചെയ്യേണ്ടതായി വരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മണ്ണുനീക്കി പുതിയ പാതയിലൂടെ ഡ്രാഗണ്‍ ലൈറ്റും ഓക്‌സിജന്‍ സിലണ്ടറുകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നത്. പ്രദേശത്തെ ചെറിയ തുരങ്കത്തില്‍ നിന്നും 12 തൊഴിലാളികളെ ഞായറാഴ്ച്ച തന്നെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു.

ഞായറാഴ്ച്ച മഞ്ഞുമലയുടെ ഒരു ഭാഗം അടര്‍ന്ന് വീണതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചത്. അളകനന്ത നിറഞ്ഞതോടെ റോഡുകളും പാലങ്ങളും മറ്റും കവിഞ്ഞൊഴുകി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it