Latest News

'യുപിഎസ്‌സി ജിഹാദ്': മുസ്‌ലിം മതവിദ്വേഷ വാര്‍ത്തയുമായി സുദര്‍ശന്‍ ടിവി; അപലപിച്ച് ഐപിഎസ് അസോസിയേഷന്‍

യുപിഎസ്‌സി ജിഹാദ്: മുസ്‌ലിം മതവിദ്വേഷ വാര്‍ത്തയുമായി സുദര്‍ശന്‍ ടിവി; അപലപിച്ച് ഐപിഎസ് അസോസിയേഷന്‍
X

ന്യൂഡല്‍ഹി: ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ 'യുപിഎസ്‌സി ജിഹാദാ'ണെന്നും ആരോപിച്ച് സുദര്‍ശന്‍ ടിവി. മുസ്‌ലിംകളില്‍ നിന്ന് കൂടുതല്‍ പേര്‍ യുപിഎസ്‌സി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഗൂഢാലോചനയുടെ ഫലമാണെന്നും സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ആരോപിച്ചു.

മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ ഗൂഢാലോചന ആരോപിക്കുകയും അതിനെ വിവിധ പേരുകളില്‍ ജിഹാദ് എന്ന് ആരോപിക്കുകയും ചെയ്യുക ഇന്ത്യയിലെ ഒരു പൊതുരീതിയാണ്. റോമിയോ ജിഹാദ്, ലൗജിഹാദ്, കൗജിഹാദ് തുടങ്ങി ഇതിന്റെ നിരവധി രൂപങ്ങള്‍ കഴിഞ്ഞ കാലത്ത് ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവസാനത്തേതാണ് യുപിഎസ്‌സി ജിഹാദ്.


''ഈ അടുത്ത കാലത്തായി കൂടുതല്‍ പേര്‍ സിവില്‍ സര്‍വീസ് പരീക്ഷയിക്ക് ഇരിക്കുന്നുണ്ട്. ഈ അടുത്ത കാലത്തായി മുസ് ലിം ഐഎഎസ്, ഐപിഎസ് സിവില്‍ സര്‍വീസ് ഓഫിസര്‍മാരുടെ എണ്ണം വര്‍ധിച്ചത് എങ്ങനെയാണ്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താവും?'' സുദര്‍ശന്‍ ടി വി വാര്‍ത്തയില്‍ പറയുന്നു.

ചാനല്‍ പുറത്തുവിട്ട വാര്‍ത്തക്കെതിരേ ഐപിഎസ് അസോസിയേഷന്‍ രംഗത്തുവന്നു. സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹന്‍കെയുടെ രീതി വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

''സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇത്'' അസോസിയേഷന്റെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരില്‍ ആകെ 145 പേരാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍തന്നെ 42 പേരാണ് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതായത് ആകെ തിരഞ്ഞെടുക്കപ്പെട്ടവരുടെ 5 ശതമാനം മാത്രമാണ് ഇത്. 45ാം റാങ്ക് നേടിയ സഫ്‌ന നാസറുദ്ദീന്‍ എന്ന മലയാളിയാണ് മുസ്‌ലിംകളില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 100 റാങ്കിനുളളിലുളള ഏക മുസ്‌ലിമും സഫ്‌നയാണ്. കഴിഞ്ഞ വര്‍ഷം 4 ശതമാനം മുസ്ലിങ്ങളാണ് യുപിഎസ് സി ലിസ്റ്റില്‍ പെട്ടത്. അതേസമയം രാജ്യത്ത് മുസ്‌ലിംകളുടെ ജനസംഖ്യ 15 ശതമാനമാണ്. ജനസംഖ്യയെ അപേക്ഷിച്ച് വളരെ കുറവാണ് സവില്‍സര്‍വീസിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം.

ചാനലിനും അതിന്റെ എഡിറ്റര്‍ക്കുമെതിരേ പരാതി നല്‍കുമെന്ന് ആര്‍ടിഐ ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it