Latest News

യുനെസ്കോ പഠന നഗരമായി തൃശൂർ

യുനെസ്കോ പഠന നഗരമായി തൃശൂർ
X


തൃശൂർ: പൊതു വിദ്യാഭ്യാസത്തിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും മികവ് നേടാനാകണമെന്നും അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ/എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.

കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തുന്നതിനുള്ള ഭൗതിക സാഹചര്യം ശക്തിപ്പെടുത്തുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. യുനെസ്കോയുടെ പഠന നഗര പ്രഖ്യാപനവും തൃശൂര്‍ കോര്‍പ്പറേഷന്റെ ലേണിംഗ് സിറ്റി അംബാസിഡര്‍മാരെ പ്രഖ്യാപിക്കലും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസം നേടിയതു കൊണ്ട് മാത്രം തൊഴിലിന് പ്രാപ്തരാകണമെന്നില്ല. അതിന് അവരുടെ വൈദഗ്ധ്യത്തെ പരിപോഷിപ്പിക്കേണ്ടതുണ്ട്. നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രായഭേദമില്ലാതെ എല്ലാവർക്കും പഠന സാധ്യതകൾ തുറന്നു നൽകുക എന്ന സർക്കാരിന്റെ വലിയ ലക്ഷ്യത്തിന് പിന്തുണ നൽകുന്ന നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. നഗരം മുഴുവനായും ഒരു പാഠശാലയാക്കി മാറ്റിയാൽ അതുവഴി നഗര വികാസത്തിനുള്ള പുത്തൻ സാധ്യതകൾ തുറക്കപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കലാപഠനത്തിനും വൈവിധ്യ പൂർണമായ വിദ്യാഭ്യാസത്തിനുമായുള്ള മാതൃകകൾ സ്വന്തമായുള്ള ജില്ലയാണ് തൃശൂർ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. എക്സ്പീരിയൻസ് ലേണിംഗിന് കൂടുതൽ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ കൃഷി, വ്യവസായം എന്നീ മേഖലകളിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുള്ള മാതൃകയായി തൃശൂർ ജില്ലയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് അഭിമാനാർഹമാണെന്നും പദ്ധതിയുടെ നിർവഹണത്തിൽ കൂടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, റിസർച്ച് ഡയറക്ടർ (അമല കാൻസർ സെന്റർ) വി രാമൻകുട്ടി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപാട്, വിവിധ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ

ഡോ.വിനയ ചന്ദ്രൻ, ഡോ. പ്രദീപ് തളപ്പിൽ, പ്രൊഫ.ഡോ. അജിത് കുമാർ പാർളിക്കാട്, പ്രൊഫ. ഡോ. പുളിക്കൽ അജയൻ, പ്രൊഫ. ഡോ.ബാബു ജെ ആലപ്പാട്ട് തുടങ്ങി 11 പേരാണ് ലേണിംഗ് സിറ്റി അംബാസിഡർമാർ.

നഗരത്തെ വിജ്ഞാനത്തിന്‍റെയും അറിവിന്‍റെയും വിവിധ മേഖലകളിലെ പഠന ഗവേഷണങ്ങളെയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ പഠന നഗരം പ്രവർത്തനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും. കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കില, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്, ഗവ.എൻജിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

തൃശൂര്‍ കോര്‍പ്പറേഷന് പുറമെ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, വാറങ്കല്‍ കോര്‍പ്പറേഷന്‍ എന്നിവയെയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുനെസ്കോ ലേണിംഗ് സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 237 അങ്കണവാടികളുടെയും 112 സ്കൂളുകളുടെയും 29 കോളേജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികള്‍ച്ചര്‍, വെറ്ററിനറി തുടങ്ങിയ യൂണിവേഴ്സിറ്റികളുടെയും കെ.എഫ്.ആര്‍.എ., ജോണ്‍ മത്തായി സെന്‍റര്‍, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് പഠന നഗരം പദ്ധതി വിപുലീകരിക്കുന്നത്.

പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന പരിപാടിയിൽ മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കില ഫാക്കൽറ്റി പ്രൊ.ഡോ.അജിത്ത് കാളിയത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it