Latest News

കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബൈക്കിലെത്തിയ രണ്ടുപേരെന്ന് സംശയം; ദൃക്‌സാക്ഷിയെന്നു പറയുന്നയാളില്‍ നിന്ന് പോലിസ് മൊഴിയെടുക്കുന്നു

കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബൈക്കിലെത്തിയ രണ്ടുപേരെന്ന് സംശയം; ദൃക്‌സാക്ഷിയെന്നു പറയുന്നയാളില്‍ നിന്ന് പോലിസ് മൊഴിയെടുക്കുന്നു
X

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മുട്ടത്തറ ഈഞ്ചക്കല്‍ സര്‍വീസ് റോഡിലെ ഇന്ത്യന്‍ ഓയിലിന്റെ ട്രിവാന്‍ഡ്രം ഡിവിഷനല്‍ ഓഫിസില്‍ നിന്നാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.

അതിനിടെ, ബൈക്കില്‍ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ച യുവാവിനെ സ്‌റ്റേഷനില്‍ എത്തിച്ചു. രാത്രി 12.30ന് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് പുരുഷന്മാര്‍ ഒരു സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലിസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ മൊഴിയെടുക്കുന്നത്. അതിനിടെ, കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലിസ് സ്‌റ്റേഷനിലെത്തി. കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പോലിസ്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാല്‍ പിന്നീട് അമ്മയുംട കരച്ചില്‍ കേട്ടാണ് താന്‍ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരന്‍, ഇളയ സഹോദരന്‍ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.

സംഭവത്തില്‍ യാതൊരു വിധത്തിലുള്ള ആശ്വാസവാര്‍ത്തയും ഇതുവരെ എത്തിയിട്ടില്ല. സഹോദരങ്ങള്‍ പറയുന്ന മൊഴിയില്‍ വൈരുധ്യവും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ, തട്ടിക്കൊണ്ടു പോകല്‍ ഉറപ്പിക്കാത്ത നിലപാടിലാണ് പോലിസും ഉളളത്. രാവിലെയാണ് മാതാപിതാക്കള്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും യാതൊരു വിധത്തിലുളള തെളിവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പോലിസിനെ വെട്ടിലാക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it