Latest News

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ
X


തൃശൂർ: 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ- പ്രകടനങ്ങൾക്ക് വേദിയാകും.കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.


കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടത്. കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കെല്ലാം മലയാളിയെ മനുഷ്യനാക്കി മാറ്റിയതിൽ സുപ്രധാന പങ്കുണ്ട്. ആരോഗ്യ -വിദ്യാഭ്യാസ - ഭൂപരിഷ്കരണ മേഖലകളിൽ നേടിയ സമാനതകളില്ലാത്ത നേട്ടവും ഇതിന് വഴി തെളിയിച്ചു. യുക്തിചിന്തയിലും പുരോഗമനാശയത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്ഠിതമാണ് കേരളീയ സമൂഹം. എന്നാൽ മനുഷ്യക്കുരുതിയും അനാചാരങ്ങളും അരങ്ങ് തകർക്കുന്ന കാലത്ത് സർഗോത്സവങ്ങളിലൂടെ മാത്രമേ യഥാർത്ഥ മനുഷ്യനെ നിലനിർത്താനാകൂ എന്നും മന്ത്രി പറഞ്ഞു. പുത്തൻ ഉണർവിന്റെ പാതയിലാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറി. പത്ത് ലക്ഷത്തോളം കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തിച്ചേർന്നതെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കും മയക്കുമരുന്നിനും അടിമയാകാത്ത തലമുറയെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ആസൂത്രിതമായ നീക്കം സമൂഹത്തിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


സമൂഹത്തിൽ ഉയർന്നുവരുന്ന ഹിംസാത്മക പ്രവർത്തികൾക്കെതിരെ ഉയർത്തി പിടിക്കാവുന്ന പരിചയാണ് കലയും സാഹിത്യവുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. എല്ലാതരം വിഭാഗീയതയ്ക്കെതിരെയും സർഗാത്മകതയിലുടെ പ്രതിരോധിക്കുക എന്നതാകണം നമ്മുടെ മുദ്രാവാക്യം. പരസ്പരം ആത്മബന്ധം വളർത്താനും ചിട്ടയോടെ ജീവിതം നയിക്കാനും കുട്ടികളെ ഉൾപ്പെടെ പ്രാപ്തമാക്കാൻ കലയ്ക്കുള്ള പ്രാധാന്യം വലുതാണ്. പുതുതലമുറയ്ക്ക് നേരിന്റെയും നൻമയുടെയും പാത പകരാനാകുക കലയിലൂടെയും സർഗാത്മകതയിലൂടെയുമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മുതൽ സംസ്ഥാന തലം വരെ പാകപിഴയില്ലാതെ ഭംഗിയായും ചിട്ടയോടെയും സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


റവന്യൂ ജില്ലാ സ്കൂൾ കലോത്സവ പോസ്റ്റർ തയ്യാറാക്കിയ ജോൺസൺ നമ്പഴിക്കാട്, ലോഗോ ഒരുക്കിയ ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 16 വേദികളിലായി 26 വരെയാണ് മേള. 12 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.


ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, നഗരസഭ അധ്യക്ഷ സോണിയ ഗിരി,

നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, കലയുടെ വേറിട്ട തലങ്ങളിൽ നവലോകം തീർത്ത കലാകാരൻമാരായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, നടൻ ജയരാജ് വാര്യർ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.


*കലോത്സവത്തിന്റെ ഫലം

https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/Mk12cUVZdjFFcnhVSkx1MzY4dnRIdz09 എന്ന വെബ്സൈറ്റിൽ ലഭിക്കും.

Next Story

RELATED STORIES

Share it