വാളേന്തിയ ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച് നടന്നിട്ട് പതിനൊന്ന് ദിവസം; പ്രതിഷേധമുയര്‍ന്നിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലിസ്
റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം കേസ് അന്വേഷിക്കുന്നു എന്ന് പറയുമ്പോഴും കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലും ഇതേവരെ കസ്റ്റഡിയിലെടുത്തിട്ടില്ല
തിരുവനന്തപുരം: വാളേന്തി വിദ്വേഷ മുദ്രാവാക്യം വിളിച്ച് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റൂട്ട് മാര്‍ച്ച് നടത്തി പതിനൊന്ന് ദിവസമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാതെ പോലിസ്. ആയുധപരിശീലനകാംപിനും റൂട്ട് മാര്‍ച്ചിനും എതിരേ നിരവധി സംഘടനകളും വ്യക്തികളും പരാതി നല്‍കിയിരുന്നു. പോലിസിന്റെ കാര്യക്ഷമമല്ലാത്ത അന്വേഷണത്തിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. ആര്യങ്കോട് പോലിസ് അന്വേഷിച്ച് വരുന്നു എന്നു പറയുന്നതല്ലാതെ കാംപും റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളെ സ്റ്റേഷനില്‍ നിന്ന് വിളിക്കാന്‍ പോലും പോലിസ് സന്നദ്ധമായിട്ടില്ല. കട്ടാക്കട ഡിവൈഎസ്പിയ്ക്ക് കീഴിലുള്ള ആര്യങ്കോട് പോലിസാണ് സംഭവത്തില്‍ കേസെടുത്തത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം കേസ് അന്വേഷിക്കുന്നു എന്ന് പറയുമ്പോഴും കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലും ഇതേവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
കാംപ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കിയ ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐ ഇന്നലെ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായിട്ടും പോലിസിന് ഇപ്പോഴും നിസ്സംഗതയാണ്. ആര്യങ്കോട് പോലിസ്
കാംപ് നടന്ന കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലെത്തി വിവരശേഖരണം നടത്തിയിട്ടില്ല. പരസ്യമായി നടത്തിയ കാംപിനെതിരേ പോപുലര്‍ ഫ്രണ്ട് കാട്ടാക്കട ഏരിയ സെക്രട്ടറി പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞാണ് ആര്യങ്കോട് പോലിസ് കേസെടുത്തത്. വാളേന്തിയ മാര്‍ച്ചിന്റെ വീഡിയോയും ചിത്രങ്ങളും സംഘപരിവാര്‍ ഫേസ് ബുക്ക് പേജുകള്‍ ഇപ്പോഴുമുണ്ട്. ആയുധപരിശീലന കാംപില്‍ പങ്കെടുത്തവരെ സംബന്ധിച്ച് വിശദമായ വാര്‍ത്ത ജന്മഭൂമിയും പ്രസിദ്ധീകരിച്ചിരുന്നു.
വാളേന്തിയുള്ള റൂട്ട് മാര്‍ച്ചിനെതിരേ പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പരാതി നല്‍കിയിട്ടും സ്വമേധയാ കേസെടുത്ത പോലിസ് നടപടിയും വിവാദമായിരുന്നു. കേസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പോലിസ് സ്വമേധയ കേസെടുത്തതെന്നാണ് വിമര്‍ശനം. പരാതിക്കാരുണ്ടെങ്കില്‍ സ്വാഭാവികമായും കേസിന്റെ തുടര്‍നടപടികളെക്കുറിച്ച് അന്വേഷിക്കുകയും പിന്തുടരുകയും ചെയ്യും. അത്തരം അന്വേഷണങ്ങള്‍ ഒഴിവാക്കി ഭാവിയില്‍ കേസ് എഴുതി തള്ളാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്വമേധയാ പോലിസ് കേസെടുത്തത്.
പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ സെക്രട്ടറി നവാസാണ് റൂട്ട് മാര്‍ച്ചിനെതിരേ ആദ്യം ഡിവൈഎസ്പിയ്ക്കും പിന്നീട് ആര്യങ്കോട് പോലിസിലും പരാതി നല്‍കിയത്. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, വ്യക്തികള്‍ എന്നിവര്‍ മാര്‍ച്ചിനെതിരേ പരാതി നല്കി. പരാതിയുണ്ടായിട്ടും സ്വമേധയാ കേസെടുത്തതിനെക്കുറിച്ച്, ഒന്നിലധികം പരാതി ഉള്ളതുകൊണ്ടാണ് സ്വമേധയാകേസെടുത്തതെന്നാണ് ആര്യങ്കോട് എസ്എച്ച്ഒ പി ശ്രീകുമാരന്‍ നായര്‍ പറയുന്നത്. ദുര്‍ഗാവാഹിനിയുടെ ഒരാഴ്ച നീണ്ട് നിന്ന കാംപില്‍ വിഎച്ച്-പിആര്‍എസ്എസ് നേതാക്കള്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രഭാഷണം നടത്തിയിരുന്നു. കാംപില്‍ മുസ്ലിം ആരാധനാലയങ്ങളായ ഗ്യാന്‍വാപി മസ്ജിദിലും മഥുരയിലെ ഈദ് ഗാഹ് മസ്ജിദിലും ബാബരി മസ്ജിദ് സംഭവം ആവര്‍ത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര് രാജശേഖരന് പറഞ്ഞതായി 2022 മെയ് 23ലെ ജന്മഭൂമി പത്രം റിപോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം ഇതര മതവിശ്വാസികള്‍ക്കും അവരുടെ ആരാധനാലങ്ങള്‍ക്കുമെതിരായ ആക്രമണത്തിനുള്ള പരിശീലനമാണ് നല്‍കിയതെന്നു വ്യക്തമാവുകയാണ്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയിട്ടും പോലിസ് 153എ ചാര്‍ജ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് പരാതിക്കാര്‍ ആര്യങ്കോട് എസ്എച്ച്ഓയോട് ചോദിച്ചപ്പോള്‍ അതിനുള്ള തെളിവില്ലെന്നാണ് പറഞ്ഞത്.
പോപുലര്‍ ഫ്രണ്ടിന്റെ പരാതിയില്‍ ആയുധ നിയമപ്രകാര 425(1ആ)(യ)മാണ് ആര്യങ്കോട് പോലിസാണ് കേസെടുത്തത്. 143നിയമവിരുദ്ധ കൂടിച്ചേരല്‍, 144മാരകായുധങ്ങളുമായി സംഘംചേരല്‍, 147വര്‍ഗീയ ലഹള, 153വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കല്‍, 149 എന്നീ വകുപ്പികളാണ് ചുമത്തിയിരിക്കുന്നത്.
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്. കാംപിന്റെ സമാപന ദിവസമായ 22ന് വാളേന്തി പഥസഞ്ചലനവും നടന്നു. ഈ പഥസഞ്ചലനത്തില്‍ മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇവര്‍ക്ക് പുറമെ പഥസഞ്ചലനത്തിന്റെ മുഖ്യസംഘാടകരായി ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ഇവരുടെ ആയുധപരിശീലനവും ആയുധങ്ങളേന്തിയുള്ള പഥസഞ്ചലനവും മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പരസ്യമായി മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു പരിശീലനം ലഭിച്ച യുവതികള്‍ തെരുവിലൂടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രകടനം നടത്തിയത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചത് ബാലാവകാശ ലംഘനവുമാണ്. ദിവസങ്ങള്‍ നീണ്ടുനിന്ന ആയുധ പരിശീലന ക്യാംപിനെക്കുറിച്ചും ദുരൂഹത ഏറുകയാണ്.
വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര് രാജശേഖരനാണ് ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. നാരായണ റാവു, ആര് ഗോപകുമാര്‍, കെ ജയകുമാര്‍, ഡോ. ഭദ്രന് എന്നിവരും പരിപാടിയില്‍ സംസാരിച്ചു. വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര് രാജശേഖരന്, ജോയിന്റ് സെക്രട്ടറി എം കെ ദിവാകര്‍, ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക റോഷ്നി എന്നിവരാണ് പരിപാടിക്ക് കാര്‍മികത്വം വഹിച്ചത്. ആയുധ പരിശീലനവും വിദ്വേഷവും പരത്തുന്ന കാംപും റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ച ആര്എസ്എസ്വിഎച്ച്പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് സംഘപരിവാര്‍ സംഘടിപ്പിച്ച, വംശീയ വിഷം ചീറ്റിയ അനന്തപുരി ഹിന്ദുസമ്മേളനത്തിന് നേതൃത്വം നല്കിയവര്ക്കും പ്രസംഗിച്ചവര്‍ക്കും എതിരേ പോലിസ് കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. മുസ്ലിം ഭരണാധികാരികളുടെ ബലാല്സംഗഭീഷണിയില് നിന്ന് രക്ഷനേടാനാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സതി അനുഷ്ഠിച്ചതെന്ന് കാസ സംസ്ഥാനപ്രസിഡന്റ് കെവിന് പീറ്റര്‍ പ്രസംഗിച്ചിരുന്നു. ഇതിന് പുറമെ മുസ്ലിം പെണ്‍കുട്ടികള്‍ ഐഎഎസ്ഐപിഎസ് മേഖലകളിലേക്ക് കയറിപ്പറ്റി ഉദ്യോഗസ്ഥ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഗുഢാലോചന നടത്തുന്നുവെന്ന് കലാകൗമുദി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വടയാര്‍ സുനിലും പ്രസംഗിച്ചിരുന്നു. പക്ഷേ, വംശീയ പ്രഭാഷണം നടത്തിയവര്‍ക്കെതിരെയോ ഹിന്ദുസമ്മേളനസംഘാടകര്ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT