Latest News

പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിന്‍ വിലനിര്‍ണയാധികാരം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നടപടിക്കെതിരേ തോമസ് ഐസക്

പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിന്‍ വിലനിര്‍ണയാധികാരം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നടപടിക്കെതിരേ തോമസ് ഐസക്
X

തിരുവനന്തപുരം: മഹാവ്യാധിയുടെ ആധിയില്‍ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കൊവിഡ് പടര്‍ന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറാന്‍ മോദിയ്ക്കും കൂട്ടര്‍ക്കുമല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം- ഐസക് തന്റെ എഫ്ബി പേജില്‍ വിമര്‍ശനമഴിച്ചുവിട്ടു.

കൊവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പ്രതിസന്ധിയിലാണ്. അപ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട കൊവിഡ് വാക്‌സിന്‍ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. പുതുതായി പ്രഖ്യാപിച്ച 18-45 വയസ്സ് ഗ്രൂപ്പില്‍പ്പെട്ട എല്ലാപേരുടെയും വാക്‌സിനേഷന്റെ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഇത് എങ്ങനെയാണ് വലിയ തോതില്‍ ബാധിക്കും. 2011 ല്‍ സെന്‍സസ് പ്രകാരം 18-45 ഏജ് ഗ്രൂപ്പില്‍ ഏകദേശം 46 കോടി പേരുണ്ടായിരുന്നു. നിലവില്‍ എന്തായാലും കുറഞ്ഞത് 50 കോടി പേരെങ്കിലും ഈ ഏജ് ഗ്രൂപ്പില്‍ കാണും. ഇന്ന് സീറം ഇന്‍സ്റ്റിട്യൂട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് പ്രഖാപിച്ചിരിക്കുന്ന വില ഒറ്റ ഡോസിന് 400 രൂപ. രണ്ടു ഡോസിന്റെ വില കണക്കാക്കിയാല്‍ ആകെ ചിലവ് 40,000 കോടി രൂപയാകും. വാക്‌സിന്റെ വില 1,000 രൂപയാക്കി നിജപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുടെ മേലുള്ള ഭാരം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഇന്നത്തെ വില വച്ച് കണക്കാക്കിയാല്‍ കേരളത്തിന് ഏകദേശം 1,100 കോടി രൂപ ഈ ഏജ് ഗ്രൂപ്പിനുള്ള വാക്‌സിനായി ചിലവഴിക്കേണ്ടി വരും. മറ്റു വാക്‌സിന്‍ കമ്പനികളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സംസ്ഥാനങ്ങള്‍ക്ക് വമ്പന്‍ ബാധ്യതയാണ് ഇതിലൂടെ വരുന്നതെന്ന് ധനമന്ത്രി ആരോപിച്ചു.

കേരളത്തില്‍ കൊവിഡ് സംബന്ധിച്ച മുഴുവന്‍ ചികിത്സയും സൗജന്യമാണ്. സൗജന്യ വാക്‌സിന്‍ സംബന്ധിച്ചു നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില അങ്ങനെതന്നെ വിഴുങ്ങുമെന്നോ കേന്ദ്രസര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിനെ കണ്ണടച്ച് അംഗീകരിക്കുമെന്നോ അല്ല. സ്വതന്ത്ര ഇന്ത്യ ഇതുവരെ പിന്തുടര്‍ന്ന നയം സൗജന്യവും സാര്‍വ്വത്രികവുമായ വാക്‌സിനേഷനാണ്. ഇതാണ് ബിജെപി സര്‍ക്കാര്‍ വാക്‌സിന്‍ കമ്പനികള്‍ക്കുവേണ്ടി അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞതുപോലെ കേന്ദ്രം കൈവിട്ടാലും, എത്ര സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, കേരള സര്‍ക്കാര്‍ ജനങ്ങളെ ആപത്ഘട്ടത്തില്‍ കൈവിടില്ലെന്നും ഐസക് വ്യക്തമാക്കി.

Next Story

RELATED STORIES

Share it