Latest News

വാട്സാപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി

വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല.

വാട്സാപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി
X

മുംബൈ : വാട്സാപ്പ് ഗ്രൂപ്പില്‍ വരുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു. അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അംഗീകാരം നല്‍കാന്‍ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അഡ്മിനെ കുറ്റക്കാരനായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സെഡ് എ. ഹഖും എം.എ. ബൊര്‍ക്കറുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഒരു വാട്സാപ്പ് ഗ്രൂപ്പില്‍വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരേ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.


വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുക, അനുയോജ്യമല്ലാത്ത പോസ്റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളേ ഗ്രൂപ്പ് അഡ്മിനുള്ളൂ. ഗ്രൂപ്പില്‍ അംഗമായ ആള്‍ക്ക് അഡ്മിനിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്തു പരാമര്‍ശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കില്‍മാത്രമേ അതിന്റെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാനാവൂ -ഹൈക്കോടതി വ്യക്തമാക്കി.


ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു അംഗം പരാമര്‍ശം നടത്തിയിട്ടും അഡ്മിന്‍ അയാള്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി പരാതി നല്‍കിയത്. വാട്സാപ്പ് ഗ്രൂപ്പിലെ അംഗം അധിക്ഷേപകരമായ പരാമര്‍ശം നടത്തിയാല്‍ അയാള്‍ക്കെതിരേ നടപടിയെടുക്കാം എന്നല്ലാതെ ഗ്രൂപ്പ് അഡ്മിനെതിരേ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ അഡ്മിനുംകൂടി അറിഞ്ഞ് പൊതു ഉദ്ദേശ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്ന് തെളിയിക്കാനാവണമെന്നും കോടതി പറഞ്ഞു.




Next Story

RELATED STORIES

Share it