Latest News

വയനാട്ടില്‍ മുസ്‌ലിം യുവാക്കള്‍ക്കു നേരെ ഭീകര പോലിസ് മര്‍ദ്ദനം: തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ നരനായാട്ട്

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയനാട്ടില്‍ മുസ്‌ലിം യുവാക്കള്‍ക്കു നേരെ ഭീകര പോലിസ് മര്‍ദ്ദനം: തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ നരനായാട്ട്
X

കല്‍പറ്റ: പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിക്കും പ്രവര്‍ത്തകനുമെതിരെ വയനാട്ടില്‍ പോലിസിന്റെ നരനായാട്ട്. നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചത്. പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിയും പീച്ചം കോട് മക്കി അബ്ദുല്ലയുടെ മകനുമായ ഇഖ്ബാല്‍(34).പീച്ചം കോട് കുന്നക്കാടന്‍ മരക്കാര്‍ മകന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവര്‍ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പോലിസ് തയ്യാറായില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകീട്ട് നാലോടെ തലപ്പുഴ എക്സൈസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷബീറിനെയും തലപ്പുഴ സ്റ്റേഷന്‍ ചുമതലയുള്ള സിഐ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ബൈക്കിന്റെ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ നില്‍കുകയായിരുന്നു യുവാക്കള്‍. മുഖത്തെ മാസ്‌ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ പേര് ചോദിച്ചറിഞ്ഞ ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം.

പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയതിന് സമാനമായ അതിക്രമമാണ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ പോപുലര്‍ഫ്രണ്ട് ഭാരവാഹിക്കും പ്രവര്‍ത്തകനുമെതിരെ അരങ്ങേറിയത്. മണിക്കൂറുകളോളം പോലിസ് യുവാക്കളെ സ്റ്റേഷനില്‍ വച്ചു വളഞ്ഞിട്ടു മര്‍ദ്ദിച്ചു.രണ്ടു പേരുടേയും പരിക്ക് ഗുരുതരമാണ്. വിവരമറിഞ്ഞ് അര്‍ദ്ധരാത്രി മാനന്തവാടി വിന്‍സന്റ് ഗിരി ആശുപത്രിയിലെത്തിയ ബന്ധുക്കളേയും സംഘടനാ പ്രവര്‍ത്തകരേയും പോലിസ് തടഞ്ഞതായും പരാതിയുണ്ട്.

Next Story

RELATED STORIES

Share it