Latest News

വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കണ്ണൂര്‍: ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റാനിടയായെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബര്‍ 23നു കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. തലശ്ശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്.

പാലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് സുല്‍ത്താന്‍. ഒക്ടോബര്‍ 30ന് വൈകുന്നേരം വീടിന് സമീപമുള്ള മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌റേ മെഷീന്‍ തകരാറായിരുന്നു. തുടര്‍ന്ന് എക്‌സ്‌റേ എടുക്കാന്‍ കൊടുവള്ളി കോ- ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. ഒരുമണിക്കൂറില്‍ എക്‌സ്‌റേ തലശ്ശേരി ആശുപത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയിരുന്നു.

അന്ന് എക്‌സ്‌റേ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടിയെങ്കിലും കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍, നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് നവംബര്‍ 11 ന് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സുല്‍ത്താനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികില്‍സ കിട്ടിയില്ലെന്നും ആരോപണമുണ്ട്. മെഡിക്കല്‍ കോളജില്‍ വച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ചുമാറ്റിയത്. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കി. അതേസമയം, ചികില്‍സാ പിഴവ് ഉണ്ടായില്ലെന്നാണ് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it