Latest News

എസ്ഐആര്‍: സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം നാളെ

എസ്ഐആര്‍: സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം നാളെ
X

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പുനപ്പരിശോധന (എസ്ഐആര്‍) സംബന്ധിച്ച സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം നാളെ നടക്കും. എസ്ഐആര്‍ കേരളത്തിലും നടപ്പാക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിച്ചിരിക്കെയാണ് തീരുമാനം. വൈകിട്ട് 4.30ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.

എസ്ഐആറിനു പിന്നില്‍ പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് കേരളത്തിന്റെ നിലപാട്. എസ്ഐആറിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ബിഹാര്‍ മോഡല്‍ എസ്ഐആര്‍ കേരളത്തില്‍ വേണ്ടെന്ന അഭിപ്രായമാണ് സര്‍ക്കാരിന്റേത്.

അതേസമയം, സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് ഇന്ന് തുടക്കമാകും. ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാണ്(എസ്‌ഐആര്‍)ഇന്ന് തുടക്കമാകുന്നത്.

ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ)വീടുകളില്‍ കയറി വോട്ടര്‍ പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം എന്യൂമറേഷന്‍ ഫോറം കൈമാറും. വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സര്‍വേ നടത്തുക. ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബിഎല്‍ഒ മാര്‍ക്ക് ഒരു മാസം പൂര്‍ണമായും എസ്‌ഐആര്‍ ഡ്യൂട്ടിയായിരിക്കും.

വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ നാലുവരെയാണ്. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേലുള്ള പരാതികള്‍ ബോധിപ്പിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 12 ഇടങ്ങളിലായി 51 കോടി വോട്ടര്‍മാരാണുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും.

Next Story

RELATED STORIES

Share it