Latest News

ബിന്‍ ലാദിന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി

ഹംസയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദിയുടെ നടപടി.

ബിന്‍ ലാദിന്റെ മകന്റെ പൗരത്വം  സൗദി അറേബ്യ റദ്ദാക്കി
X

റിയാദ്: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദിന്റെ മകന്‍ ഹംസ ബിന്‍ ലാദിന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. കഴിഞ്ഞ ദിവസം ഹംസയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദിയുടെ നടപടി.

സായുധ പ്രസ്ഥാനങ്ങളുടെ മുഖമായി ഹംസ വളര്‍ന്നുവരുന്നുവെന്ന് ആരോപിച്ചാണ് ഹംസയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ ഡോളര്‍ (ഏഴുകോടി രൂപ) യുഎസ് പ്രഖ്യാപിച്ചത്.ഹംസ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. പോരാട്ടങ്ങളുടെ കിരീടാവകാശി എന്നാണ് ഹംസ ലാദിന്‍ അറിയപ്പെടുന്നത്. പാകിസ്താനിലോ അഫ്ഗാനിലോ ഇറാനില്‍ വീട്ടു തടങ്കലിലോ ആണ് ഹംസയുള്ളതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ബിന്‍ ലാദിന്റെ മരണശേഷം അല്‍ഖാഇദയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹംസ ലാദിന്‍ എന്നാണ് യുഎസിന്റെ അവകാശവാദം.പിതാവിനെ കൊലപ്പെടുത്തിയതില്‍ പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയെന്നും യുഎസ് ആരോപിക്കുന്നു.

സിറിയയിലെ സായുധസംഘടനകള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസയുടെ വീഡിയോ 2015ല്‍ പുറത്തുവന്നിരുന്നു.ബിന്‍ ലാദിന്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെയും മക്കളേയും സ്വദേശമായ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. ഇറാനില്‍ മാതാവിനോടൊപ്പം താമസിച്ചിരുന്ന ഹംസ വീട്ടുതടങ്കലിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 30 വയസാണ് ഹംസയ്ക്ക്.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കാന്‍ വിമാനം തട്ടിയെടുക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it