Latest News

രാഷ്ട്രീയ ഭിന്നത ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുത്: സാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയ ഭിന്നത ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുത്: സാദിഖലി ശിഹാബ് തങ്ങള്‍
X

കല്‍പ്പറ്റ: എസ്എഫ്‌ഐ ആക്രമണത്തില്‍ തകര്‍ന്ന രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ ഭിന്നത അക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമാണ് രാഹുല്‍. അദ്ദേഹത്തിന്റെ മതേതരത്വ നിലപാടുകളോടും ജനസേവനത്തോടും മനുഷ്യസ്‌നേഹത്തോടും യോജിക്കാന്‍ കഴിയാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നും തങ്ങള്‍ പറഞ്ഞു. വയനാട് ഹൃദയത്തില്‍ സ്വീകരിച്ച ജനപ്രതിനിധിയാണ് രാഹുല്‍.

എംപി എന്ന നിലയില്‍ പൂര്‍ണവിജയമാണ് അദ്ദേഹം. ദേശീയ നേതാവിന്റെ തിരക്കുകള്‍ക്കിടയിലും മണ്ഡലത്തിലെ കാര്യങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയും വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. വികസന പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള ഇച്ഛാശക്തിയും അദ്ദേഹം കാണിച്ചു. പ്രളയങ്ങളുടെയും കൊവിഡിന്റെയും സമയത്ത് സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ രാഹുല്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.

ജനങ്ങളെ സ്‌നേഹിച്ച് കൂടെനില്‍ക്കുന്ന ഒരു ജനപ്രതിനിധിയോട് എന്തിന് ഇങ്ങനെ ഒരു ക്രൂരത കാണിച്ചെന്നും അദ്ദേഹം ചോദിച്ചു. ഫാഷിസത്തിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി പോരടുന്ന ഒരു നേതാവിനോട് പുലര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. അത് അനുവദിക്കുകയുമില്ല. പാവപ്പെട്ടവര്‍ക്കും പിന്നാക്കങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയെ ഇവ്വിധം വേട്ടയാടുന്നത് പുരോഗമനം പറയുന്നവര്‍ ഗൗരവമായി കാണണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും മാതൃകാപരമായ ശിക്ഷ വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it