Latest News

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ തുറന്ന് പരിശോധിക്കും

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ തുറന്ന് പരിശോധിക്കും
X

കൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായ ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ വച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടക്കുക. പെട്ടിയുടെ സീല്‍ പൊളിച്ച് അകത്തുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പരിശോധിക്കാന്‍ ഹരജിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അനുവാദമുണ്ട്. രജിസ്ട്രാറുടെ നേതൃത്വത്തില്‍ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുന്ന ബാലറ്റ് ബോക്‌സുകള്‍ കാണാതായതില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേബിളില്‍ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപോര്‍ട്ട്. ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നല്‍കിയ സബ് കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപോര്‍ട്ടാണ് സബ് കലക്ടര്‍ സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെടുത്തത്.

സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഓഫിസുകളിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ട്രഷറി ഓഫിസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ്, സഹകരണ ജോ. രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ്. ഇതിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it