Latest News

പാലത്തായി ബാലികാ പീഡനം: പ്രതിക്ക് ഹൈക്കോടതി നോട്ടിസ്; കേസ് ഡയറി ഹാജരാക്കാനും ഉത്തരവ്

പാലത്തായി ബാലികാ പീഡനം: പ്രതിക്ക് ഹൈക്കോടതി നോട്ടിസ്; കേസ് ഡയറി ഹാജരാക്കാനും ഉത്തരവ്
X

പിസി അബ്ദുല്ല

കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പാലത്തായി ബാലികാ പീഡനക്കേസില്‍ ഇതേവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി പ്രതിയായ കുനിയില്‍ പത്മരാജന് നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു.

പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് നടപടി. അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ച് വിശദമായ വാദം കേട്ടു.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹരജിയില്‍ പെണ്‍കുട്ടിയുടെ മാതാവിനു വേണ്ടി ഇന്ന് ഉന്നയിച്ച വാദം. കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാരപരിധി ലംഘിക്കലാണ്. ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍കുന്നതായി കണ്ടെത്തിയാല്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌കോടതി കേട്ടിട്ടില്ല.

പ്രതിക്കെതിരെ പോക്‌സോ കുറ്റം ഇല്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല.

പോക്‌സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1എ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നും ഇരയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണം. പോക്‌സോ കോടതി അധികാരമുപയോഗിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോള്‍ ഇരയെ കേട്ടില്ല എന്നതാണ് മാതാവിന്റെ പ്രധാന വാദം.

ആഗസ്റ്റ് ആറിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അഡ്വ. മുഹമ്മദ് ഷായും അഡ്വ. സൂരജുമാണ് ഇരയുടെ മാതാവിനു വേണ്ടി ഹാജരാവുന്നത്.

പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഈ മാസം 25ന് നല്‍കിയ ഹരജി സാങ്കേതിക കാരണങ്ങളാല്‍ പരിഗണിക്കപ്പെടുന്നത് വൈകുകയായിരുന്നു. ഹരജിക്കൊപ്പം ഹാജരാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പില്‍ അക്ഷരങ്ങള്‍ വ്യക്തമാവാത്തതുകൊണ്ട് രേഖകളില്‍ വ്യക്തത വരുത്തിയാണ് ഇന്ന് ഹരജി പരിഗണിച്ചത്.


Next Story

RELATED STORIES

Share it