Latest News

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തില്‍ ഉള്ളില്‍ കടന്ന് തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു
X

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളില്‍ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തില്‍ ഉള്ളില്‍ കടന്ന് തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ഇഎന്‍ടി വിഭാഗത്തില്‍ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയില്‍ മീന്‍മുള്ള്, ചിക്കന്‍, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാം. എന്നാല്‍ ഇവിടെ അതിന്റെ ലക്ഷണമൊന്നും കാണാനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി സിടി സ്‌കാന്‍ ചെയ്തു. സ്‌കാനിങ് പരിശോധനയില്‍ ശ്വാസക്കുഴലിന് പുറകില്‍ അന്നനാളത്തിനോട് ചേര്‍ന്ന് ഒരു ചെറിയ മെറ്റാലിക് പീസ് എന്നായിരുന്നു റിപോര്‍ട്ട് വന്നത്. എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ കടത്തി പരിശോധന നടത്തിയെങ്കിലും അതിന്റെ ക്യാമറാക്കണ്ണിലും വില്ലനെ കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയാ സമയത്ത് ഇത്ര ചെറിയ ഒരു കമ്പിക്കഷണം കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

തത്സമയം എക്‌സ് റേ വഴി കാണാന്‍ സാധിക്കുന്ന സിആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയില്‍ മറഞ്ഞു കിടന്ന കമ്പിക്കഷണം പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലായിരുന്നു അതിന്റെ സ്ഥാനം. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ എന്‍ ടി വിഭാഗത്തിലെ ഡോ വേണുഗോപാല്‍, ഡോ ഷൈജി, ഡോ മെറിന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ മധുസൂദനന്‍, സ്റ്റാഫ് നേഴ്‌സ് ദിവ്യ എന്‍ ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

നേരത്തെയും ഇതുപോലെയുള്ള അന്യ വസ്തുക്കള്‍ നെഞ്ച് തുറന്ന് എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുള്‍ റഷീദ് പറഞ്ഞു. കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അബദ്ധത്തില്‍ ഉള്ളില്‍ കടക്കുന്ന അന്യ വസ്തുക്കള്‍ പുറത്തെടുത്താല്‍ പോലും അന്നനാളത്തില്‍ മുറിവ് പറ്റിയാല്‍ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്‌റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഫിക്‌സഡ് അല്ലാത്ത വെപ്പു പല്ല് ശ്രദ്ധിച്ചില്ലെങ്കില്‍ അന്നനാളത്തില്‍ പോകാനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it