Latest News

ഊത്തപിടുത്തം വെറും മത്സ്യബന്ധനമല്ല, കൂട്ടക്കൊലയാണ്

കേരളത്തിലെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. ഈ മത്സ്യങ്ങള്‍ മിക്കതും പ്രജനനത്തിന് വേണ്ടി പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്താറുണ്ട്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയാറുള്ളത്.

ഊത്തപിടുത്തം വെറും മത്സ്യബന്ധനമല്ല, കൂട്ടക്കൊലയാണ്
X
കോഴിക്കോട്: മഴക്കാലത്തിന്റെ തുടക്കമായതോടെ മീന്‍പിടുത്തക്കാര്‍ ആയുധങ്ങളുമായി പുഴയിലും തോടുകളിലും ഇറങ്ങിത്തുടങ്ങി. പുതമുഴയില്‍ പ്രജനനനം നടത്താനായി കുതിച്ചെത്തുന്ന മത്സ്യങ്ങളെ ഒന്നിച്ച് പിടികൂടുന്നതിനാണ് ഈ പടയൊരുക്കം. വിനോദത്തിനു വേണ്ടി മീന്‍പിടിക്കാനെത്തുന്നവരാണ് ഇവരിലധികവും. എന്നാല്‍ ഇവര്‍ കൊന്നൊടുക്കി ഇല്ലാതെയാക്കുന്നത് നമ്മുടെ വിലയേറിയ മത്സ്യസമ്പത്തിനെ തന്നെയാണ്.


കേരളത്തിലെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. ഈ മത്സ്യങ്ങള്‍ മിക്കതും പ്രജനനത്തിന് വേണ്ടി പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്താറുണ്ട്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയാറുള്ളത്. കൂട്ടത്തോടെയാണ് മത്സ്യങ്ങള്‍ ഈ യാത്ര നടത്താറുള്ളത്. നിറയെ മുട്ടയുമായി, ഒഴുക്കിനെതിരെ നീന്തി പ്രജനനകേന്ദ്രങ്ങളിലെത്തി മുട്ട നിക്ഷേപിച്ച് വിരിയിക്കുന്നു. വംശം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള യാത്രയാണ് സുരക്ഷിതമായ പ്രജനനകേന്ദ്രങ്ങളിലേക്കുള്ള മത്സ്യങ്ങളുടെ ഈ കൂട്ടപലായനം.


മണ്‍സൂണിന്റെ ആദ്യദിവസങ്ങളില്‍ നടക്കുന്ന ഈ യാത്രയ്ക്കിടയില്‍ വച്ച് കൂട്ടത്തോടെ മത്സ്യങ്ങള്‍ പിടിക്കുന്നത് ആഘോഷമാക്കുകയാണ് പലരും. എന്നാല്‍ ഉള്ളില്‍ മുട്ടയുള്ള മീനുകളാണ് ഏറെയും പിടിക്കപ്പെടുന്നത് എന്നതാണ് ഊത്തപിടുത്തത്തിന്റെ പ്രധാന പ്രശ്‌നം. പ്രജനനത്തിന് വേണ്ടി ഒരു ആവാസവ്യവസ്ഥയില്‍ നിന്നും മറ്റൊന്നിലേക്ക് ദേശാന്തരഗമനം നടത്തുന്ന ജീവിവര്‍ഗ്ഗമാണ് മത്സ്യങ്ങള്‍. കടലിലും കായലിലും പുഴയിലുമെല്ലാം ഇത് നടക്കുന്നുണ്ട്.


വംശം നിലനിര്‍ത്തുക എന്നത് മനുഷ്യരുടെ മാത്രമല്ല, ഏത് ജീവിയുടെയും അവകാശമാണ്. കുഞ്ഞുങ്ങളെ പ്രസവിക്കാനായി വയറ്റില്‍ നിറയെ മുട്ടകളുമായി കുതിക്കുന്ന മത്സ്യങ്ങളെ പിടികൂടുമ്പോള്‍ അവയുടെ വംശനാശത്തിനാണ് അത് കാരണമാകുന്നത്. കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെട്ടിരുന്ന 210 ഇനം മത്സ്യങ്ങളില്‍ ഇപ്പോള്‍ ഏതൊക്കെ ഇനങ്ങളാണ് അവശേഷിക്കുന്നത് എന്നു പരിശോധിച്ചാല്‍ തന്നെ ഊത്തപിടുത്തം നമ്മുടെ മത്സ്യ സമ്പത്തിന് ഏല്‍പ്പിച്ച ആഘാതം തിരിച്ചറിയാനാകും.


പുഴയോരത്തുള്ള ജനങ്ങള്‍ വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് ഊത്തപിടുത്തം നടത്താറുണ്ട്. മഴക്കാലത്ത് മാത്രം നിറഞ്ഞാഴുകുന്ന തോടുകളില്‍ നിന്നും വയലുകളില്‍ നിന്നും ഇത്തരത്തില്‍ ഊത്തപിടിക്കപ്പെടുന്നുണ്ട്. മുള ഉപയോഗിച്ചുകൊണ്ടുള്ള ഒറ്റല്‍, കൂട്, അടിച്ചില്‍, ചാട്ടം (ചാടുന്ന മത്സ്യങ്ങളെ പിടിക്കാന്‍ ഉപയോഗിക്കുന്നു), നത്തൂട് (ചെറിയ വെള്ളച്ചാ ട്ടങ്ങളില്‍ ഉപയോഗിക്കുന്നു), വെട്ടിപ്പിടുത്തം (വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നു) എന്നിവക്കു പുറമെ വീശുവലയും ഇലക്ട്രിക് ഷോക്കും വരെ മീനുകളെ പിചടിക്കാന്‍ ഉപയോഗിക്കുന്നു.


വയലുകളുടെ വിസ്തൃതിയിലുണ്ടായ കുറവ് മത്സ്യങ്ങള്‍ക്ക് ദേശാന്തരഗമനം നടത്തുന്നതിനുള്ള പാതകളെയും കുറച്ചു. പഴയപോലെ ഇന്ന് പോകാന്‍ പാടങ്ങളില്ല. റോഡുകള്‍ വ്യാപകമായതോടെ വയലിനെ പുഴയുമായി ബന്ധിപ്പിക്കുന്ന തോടുകളും അടഞ്ഞുപോയിരിക്കുന്നു. അവശേഷിക്കുന്ന ദേശാന്തരഗമന പാതകളിലെല്ലാം ഊത്തപിടുത്തം വ്യാപകമാവുകകൂടി ചെയ്തതോടെ പ്രജനനകാലം മത്സ്യവംശത്തിന്റെ തന്നെ ചരമഗീതം കുറിക്കുന്ന കാലമായി മാറുകയാണ്.


ഈ സാഹചര്യത്തിലാണ് ഊത്തപിടുത്തത്തിനെതിരേ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. 15,000 രൂപ പിഴയും രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവും വിധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്ക് ആര്‍ക്കും വിവരം നല്‍കാവുന്നതാണ്.


മത്സ്യബന്ധനം പാടില്ലെന്ന് സര്‍ക്കാരോ പ്രകൃതി സ്‌നേഹികളോ പറയുന്നില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് അവയെ പിടികൂടരുതെന്നു മാത്രമാണ് പറയുന്നത്. അതിനു ശേഷമുള്ള കാലങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സങ്ങളൊന്നുമില്ല.




Next Story

RELATED STORIES

Share it