Latest News

അല്ല സര്‍, മരിച്ചവര്‍ക്ക് കണക്കുണ്ട്! കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മരിച്ചത് 906 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍

അല്ല സര്‍, മരിച്ചവര്‍ക്ക് കണക്കുണ്ട്! കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മരിച്ചത് 906 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് 7 ചോദ്യങ്ങളാണ് എംപിമാര്‍ ലോക് സഭയില്‍ ഉന്നയിച്ചത്. അതില്‍ ഒരു പ്രധാന ചോദ്യം ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണി കിടന്നും പണമില്ലാതെയും പോലിസ് അതിക്രമങ്ങളിലും പലായനങ്ങള്‍ക്കിടയിലുണ്ടായ അപകടങ്ങളിലും നടന്നും ക്യൂ നിന്നും തളര്‍ന്നുവീണും എത്ര തൊഴിലാളികള്‍ മരിച്ചുപോയെന്നാണ്. ഇതിന് മറുപടി പറഞ്ഞ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്വാര്‍ മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് സഭയെ അറിച്ചു.

എന്നാല്‍ ഐഎഎസ്സുകാരും ഐപിഎസ്സുകാരും മറ്റനേകം ഉദ്യോഗസ്ഥ വൃന്ദങ്ങളും വിഭവങ്ങളുമുള്ള സര്‍ക്കാരിന് കഴിയാതെ പോയത് കേവലം നാല് ഗേവഷകരെക്കൊണ്ട് സാധിച്ചു. ജിന്‍ഡാല്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ലോയിലെ അസി. പ്രഫസര്‍ അമന്‍, ഐടി വിദഗ്ധന്‍ തേജേഷ് ജി എന്‍, എമൊറി സര്‍വ്വകലാശാലയിലെയും സിറാകസ് സര്‍വകലാശാലയിലെയും ഗവേഷക വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് ശര്‍മ, ആര്‍ കൃഷ്ണ എന്നിവരാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മരിച്ചവരുടെ കണക്കുകള്‍ ശേഖരിച്ചത്. ഇതിനവര്‍ക്ക് റോഡ്സ്‌കോളേഴ്സ് എന്ന ഗവേഷക കൂട്ടായ്മയുടെ സഹായവും ലഭിച്ചു.

ഇവരുടെ കണക്കുപ്രകാരം 2020 മാര്‍ച്ച് 14 നും ജൂലൈ 4 നും ഇടയില്‍ 906 മരണങ്ങളാണ് നടന്നത്. ഈ മരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമല്ല, അവ പത്ത് വിഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യുകയും ചെയ്തു. അതില്‍ 67 മരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അവ പ്രത്യേക വിഭാഗമായി തിരിച്ചു.

തേജേഷ്ജിഎന്‍. കോമില്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ആവശ്യത്തിന് പണവും ഭക്ഷണവുമില്ലാത്തതിനാല്‍ മാര്‍ച്ച് 14നും ജൂലൈ 4നുമിടയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത്, 216 പേര്‍. ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര ഭരണകൂടം എല്ലാ ഗതാഗത സംവിധാനവും പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്നും മറ്റ് മാര്‍ഗങ്ങളുപയോഗിച്ചും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്ത 209 പേര്‍ റോഡ്, തീവണ്ടി അപകടത്തില്‍ പെട്ട് മരിച്ചു.

ഇക്കാലത്ത് 133 പേര്‍ ആത്മഹത്യ ചെയ്തു. വൈദ്യ സഹായം ലഭിക്കാത്തതിനാല്‍ 77 പേരും മദ്യം ലഭിക്കാത്തതിനാല്‍ 49 പേരും മരിച്ചു.

മരിച്ചവരുടെ പേരും കുടുംബവും മരിച്ച ദിവസവും ജില്ലയും എല്ലാം ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 47 പേര്‍ മരിച്ചത് നടക്കുന്നതിനിടയിലും നീണ്ട ക്യൂവില്‍ നിന്നതുകൊണ്ടുണ്ടായ ക്ഷീണം കൊണ്ടുമാണ്. 49 പേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മരിച്ചു. 18 പേര്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വര്‍ഗീയേതര കുറ്റകൃത്യങ്ങള്‍ മൂലം മരിച്ചു.

മരണങ്ങള്‍ കോഡീകരിച്ച ചാര്‍ട്ട്






ലോക്ക് ഡൗണിനിടയില്‍ പലയിടങ്ങളിലും പോലിസ് ക്രൂരമായ രീതിയില്‍ തൊഴിലാളികളോട് ഇടപെട്ടിരുന്നു. ഇതിനെതിരേ സ്വാഭാവികമായും ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി. ഇത്തരം സംഘര്‍ഷങ്ങളില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

പത്രങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഗവേഷകര്‍ കോഡീകരിച്ചത്. ഇന്ത്യാ ടുഡേ, യുഎന്‍ഐ, സബ്‌റാങ് ഇന്ത്യ, ടെലഗ്രാഫ്ഇന്ത്യ, ടൈംസ് നൗ, പയനിയര്‍, ടൈംസ് ഓഫ് ഇന്ത്യ, തമിള്‍ സമയം, ഹിന്ദുസ്താന്‍ ടൈംസ്, എന്‍ഡിടിവി, ഭാസ്‌കര്‍, ആനന്ദ് ബസാര്‍ പത്രിക, മുംബൈ മിറര്‍, ഹിന്ദു, ദി വയര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഏഷ്യന്‍ ഏജ്, ന്യൂസ്‌ക്ലിക്, ഔട്ട്‌ലുക്ക് കേരള കൗമുദി തുടങ്ങി നിരവധി ദേശീയ പ്രാദേശിക പത്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

നടന്നും നിന്നും വരിനിന്നും ക്ഷീണിച്ചുള്ള മരണം, പട്ടിണി മൂലവും പണമില്ലായ്മ മൂലവും, പോലിസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍, വൈദ്യസഹായമില്ലാതെ മരിച്ചുപോയവര്‍, ലോക്ക് ഡൗണ്‍ കാലവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍കൊണ്ട്, നടക്കുന്നതിനിടയിലുണ്ടായ അപകടങ്ങള്‍, ആല്‍ക്കഹോള്‍ വിഡ്രോവല്‍ ആരോഗ്യപ്രശ്‌നങ്ങള്‍, വിവിധ കാരണങ്ങളാലുള്ള ആത്മഹത്യകള്‍, ശ്രമിക് ട്രയിനുകളിലെ മരണങ്ങള്‍, ക്വാറന്റീന്‍ കേന്ദ്രത്തിലെ മരണങ്ങള്‍, വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത മരണങ്ങള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളായാണ് തരംതിരിച്ചത്.

മരിച്ചവരില്‍ തൊഴിലാളികളും കര്‍ഷകരും, കാര്‍ഷിക തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഓട്ടോ ഡ്രൈവര്‍മാരും, കൂലിത്തൊഴിലാളികളും ഉള്‍പ്പെടുന്നു.

കേരളത്തിലെ മരണങ്ങള്‍ കോഡീകരിച്ച പട്ടിക


കേരളത്തില്‍ 22 പേരാണ് മരിച്ചത്. ഇതില്‍ ആത്മഹത്യകളും വൈദ്യസഹായം ലഭിക്കാത്തതുകൊണ്ടുള്ള മരണങ്ങളും ഉള്‍പ്പെടുന്നു. മദ്യം ലഭിക്കാത്തതകൊണ്ടും സംസ്ഥാനത്ത് ചിലര്‍ മരിച്ചിരുന്നു. വൈദ്യം സഹായം ലഭിക്കാതിരിക്കുക, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തതിനാലുള്ള കുട്ടികളുടെ ആത്മഹത്യ, കൊവിഡ് ഭീതി, റോഡ് ബ്ലോക്കുമൂലമുള്ള മരണം തുടങ്ങിയവയാണ് കേരളത്തില്‍ നടന്ന മരണങ്ങളുടെ കാരണം.

Next Story

RELATED STORIES

Share it