Latest News

ലോക്ക് ഡൗണ്‍: അന്തരീക്ഷ മലിനീകരണത്തോത് കുറയുന്നു; ഇരുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവെന്ന് നാസ

ലോക്ക് ഡൗണ്‍: അന്തരീക്ഷ മലിനീകരണത്തോത് കുറയുന്നു; ഇരുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവെന്ന് നാസ
X

വാഷിങ്ടണ്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രാജ്യത്തെ പരിസ്ഥിതി മലിനീകരണ തോതില്‍ വലിയ കുറവ് വരുത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. അവരുടെ ഉപഗ്രഹചിത്രങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മലിനീകരണത്തോതാണ് ഇപ്പോഴുള്ളത്.

ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തെ പലയിടങ്ങളിലും മലിനീകരണത്തോതില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നമുക്കറിയാമായിരുന്നു- നാസയുടെ യൂണിവേഴ്‌സിറ്റീസ് സ്‌പേസ് റിസര്‍ച്ച് അസോസിയേഷനിലെ പവന്‍ ഗുപ്ത പറഞ്ഞു. ഇന്‍ഡോ-ഗംഗാ താഴ്‌വരയില്‍ ഇത്ര കുറവ് വായുമലിനീകരണ തോത് താന്‍ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഇന്ത്യയുടെ അന്തരീക്ഷ ചിത്രങ്ങള്‍ 2016 മുതല്‍ ഓരോ വസന്തകാല ആരംഭത്തിലും നാസയുടെ ഉപഗ്രഹങ്ങള്‍ എടുത്തവയാണ്. ഇന്ത്യയില്‍ അന്തരീക്ഷത്തിലെ മലിനീകരണം ഇപ്പോള്‍ ഏറ്റവും കുറഞ്ഞ തോതിലാണ്. ഈ രീതിയില്‍ ഇന്ത്യയും ലോകവും സഞ്ചരിക്കുകയാണെങ്കില്‍ നമ്മുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശുദ്ധമായ വായു ലഭ്യമാക്കുമെന്ന് നാം മറക്കരുത്- സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യയ്ക്കുവേണ്ടിയുള്ള ആക്റ്റിങ് സ്റ്റേറ്റ് സെക്രട്ടറി ജി വെല്‍സ് ട്വീറ്റ് ചെയ്തു.

ഭൂപടചിത്രങ്ങളും വായുവിലെ വിവിധ തന്മാത്രകളുടെ സാന്നിധ്യത്തെ വെളിപ്പെടുത്തുന്ന 'ഒപ്റ്റിക്കല്‍ ഡെപ്ത്' അളവുകളോടെയുമാണ് നാസ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 2016-19 കാലത്തെ വായുവിലെ മലിനീകരണത്തോതും 2020 ലെ തോതും താരതമ്യം ചെയ്യുകയും ചെയ്തിരിക്കുന്നു.

വായുവിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ അവയ്ക്കുണ്ടാവുന്ന അപവര്‍ത്തനവും പ്രതിഫലനവും പോലുള്ളവയുടെ അളവുകള്‍ കണ്ടെത്തി വായുവിലെ മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ തീവ്രത കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അളവാണ് ഒപ്റ്റിക്കല്‍ ഡെപ്ത്. അതുപ്രകാരം ഒപ്റ്റിക്കല്‍ ഡെപ്ത് 1 എന്നാല്‍ മലിനീകരണം വളരെ അധികമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. .1 ആണെങ്കില്‍ വളരെ ശുദ്ധമെന്നും അര്‍ത്ഥം.

നിലവില്‍ വടക്കേ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ സമയം തുടങ്ങിയപ്പോള്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു. അതോടെ ഒപ്റ്റിക്കല്‍ ഡെപ്തില്‍ കുറവ് വരാന്‍ തുടങ്ങി. പിന്നീട് വീണ്ടും ഉയര്‍ന്നു. ലോക്ക് ഡൗണ്‍ മുന്നോട്ടുപോയതോടെ വീണ്ടും കുറഞ്ഞു. ഇന്നത്തെ അവസ്ഥയിലെത്തി. എത്രയാണ് ഒപ്റ്റിക്കല്‍ അളവുകളെന്ന് വ്യക്തമല്ല.

അതേസമയം തെക്കേ ഇന്ത്യയില്‍ ഇത്രയൊക്കെയായിട്ടും മലിനീകരണത്തിന്റെ തോതില്‍ കുറവ് കണ്ടില്ല. നാല് കൊല്ലം മുന്‍പത്തെ അവസ്ഥയിലാണ് ഇപ്പോഴുളളത്.

Next Story

RELATED STORIES

Share it