Latest News

മ്യാന്‍മറില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞൈടുപ്പെന്ന് സൈന്യം

മ്യാന്‍മറില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞൈടുപ്പെന്ന് സൈന്യം
X

നയ്പിറ്റോ: ഒരു വര്‍ഷത്തിനുള്ളില്‍ മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൈന്യം. ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തൊട്ടടുത്ത മണിക്കൂറിലാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാവാഡി ടിവിയിലൂടെ പ്രഖ്യാപനം നടത്തിയത്.

എല്ലാ സിവില്‍ ഉദ്യോഗസ്ഥരെയും സൈന്യത്തിന്റെ ചീഫ് സീനിയര്‍ ജനറലിന്റെ അധീനതയിലാക്കി സൈന്യം ഉത്തരവിട്ടുണ്ട്. 2008ലെ ഭരണഘടനയിലെ വകുപ്പനുസരിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിജയിച്ചയാള്‍ക്ക് അധികാരം കൈമാറുമെന്നും സൈന്യം പറഞ്ഞു.

ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ സൈന്യം ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി.

സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ പട്ടാളം സൂചന നല്‍കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു.

തലസ്ഥാനത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍വിജയം നേടിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. സൈന്യവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിന്റെ ആദ്യസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈന്യത്തിന്റെ അട്ടിമറിയുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it