Latest News

അതിദരിദ്രരില്ലാത്ത കേരളം സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതിദരിദ്രരില്ലാത്ത കേരളം സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
X

കണ്ണൂര്‍: അതിദരിദ്രരില്ലാത്ത കേരളമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ദേശീയ പാതയില്‍നിന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ വനിതാ ജയില്‍ എന്നിവയിലേക്കുള്ള റോഡ്, ജയില്‍ സന്ദര്‍ശകര്‍ക്കുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിന് ക്ലീന്‍ കേരള കമ്പനി നിര്‍മ്മിച്ചു നല്‍കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര ആശ്രയമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് അതിദരിദ്രര്‍ പിന്തുടരുന്നത്. പൊതുസമൂഹമായി ജീവിക്കുമ്പോള്‍ ഇവരെ കൂടി നമ്മുടെ ഒപ്പം കൊണ്ടുവരിക എന്നതാണ് നമ്മുടെ ചുമതല. സൂക്ഷ്മാംശത്തില്‍ ഓരോരുത്തരേയും കൃത്യമായി മനസ്സിലാക്കി പൊതുസമൂഹത്തിന്റെ ഭാഗമാക്കുക എന്ന പ്രക്രിയക്ക് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പരിപാടി ഏപ്രില്‍ മാസത്തോടെ ആരംഭിക്കും. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയില്‍ പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു ശതമാനത്തോടടുത്താണ് ഇത്. നവീകരണത്തിന് രാഷ്ട്രീയമില്ല. കെ റെയില്‍ കേരള സമൂഹത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണ്. കെ റെയിലിനായി വീട് നഷ്ടപെടുത്തി ആത്മത്യാഗം ചെയ്യുന്നവര്‍ക്ക് ഇന്നുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കും എന്നത് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയാണ്. അവര്‍ക്ക് സമ്പൂര്‍ണ സന്തോഷം ഉറപ്പാക്കാതെ സര്‍ക്കാര്‍ കെ റെയില്‍ നടപ്പാക്കില്ല. ഒരു മനുഷ്യന്റെ കണ്ണീര് വീഴ്ത്തി ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കില്ല. ഡി പി ആറില്‍ പ്രയോകിഗമായ മാറ്റങ്ങള്‍ വരുത്തും .

നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 'ജയിലുകളുടെ നവീകരണം' പദ്ധതി പ്രകാരം 61 ലക്ഷം രൂപ ചിലവിലാണ് റോഡ് ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് 33 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ടി.കെ. ജനാര്‍ദ്ദനന് യാത്രയയപ്പും നല്‍കി.

കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയായി. ഉത്തര മേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ടി കെ ജനാര്‍ദ്ദനന്‍, പി ഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാ കുമാരി, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരള അസി. മാനേജര്‍ ആശംസ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി ജയകുമാര്‍, കോഴിക്കോട് റീജ്യനല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ വി മുകേഷ്, പറവൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ഡോ. യാമിനി വര്‍മ്മ, കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വിനോദന്‍, വനിതാ ജയില്‍ സൂപ്രണ്ട് ഒ വി വല്ലി, തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കെ കെ റിനില്‍, കണ്ണൂര്‍ സബ് ജയില്‍ സൂപ്രണ്ട് ഐ വി ഒതേനന്‍, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണന്‍ കാവുമ്പായി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെജെഇഒഎ സംസ്ഥാന പ്രസിഡണ്ട് സി പി റിനീഷ്, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ വെല്‍ഫെയര്‍ ഒഫീസര്‍ ടി പി സൂര്യ എന്നിവര്‍ സംസാരിച്ചു.

പടം: ദേശീയ പാതയില്‍നിന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ വനിതാ ജയില്‍ എന്നിവയിലേക്കുള്ള റോഡ്, ജയില്‍ സന്ദര്‍ശകര്‍ക്കുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിന് ക്ലീന്‍ കേരള കമ്പനി നിര്‍മ്മിച്ചു നല്‍കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it