Latest News

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച അംഗനവാടി ജീവനക്കാരി മരിച്ചതായി പരാതി

ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 48കാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച അംഗനവാടി ജീവനക്കാരി മരിച്ചതായി പരാതി
X

ഇംഫാല്‍: കൊവിഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ അംഗന്‍വാടി ജീവനക്കാരി മരിച്ചതായി പരാതി. മണിപ്പൂരിലാണ് അംഗന്‍വാടി ജീവനക്കാരിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം രംഗത്തെത്തിയത്. പരാതിയുമായി കുടുംബം മുഖ്യമന്ത്രിയെയാണ് സമീപിച്ചിരിക്കുന്നത്.

ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 48കാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പിന്നാലെയാണ് പരാതി.

ഇവര്‍ ആസ്മ ബാധിതയായിരുന്നുവെന്നും വാക്‌സിനെടുക്കുമ്പോള്‍ ഈ വിവരം അറിയിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ സംഘം ഇക്കാര്യം കണക്കിലെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. വാക്‌സിനെടുത്ത് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ക്ക് കടുത്ത അലര്‍ജിയുണ്ടായിരുന്നു. പിന്നാലെ പനിയും പിടികൂടി.

എന്നാല്‍ ആശുപത്രിയില്‍ പോകാതെ സാധാരണ അലര്‍ജി വരുമ്പോള്‍ കഴിക്കുന്ന മരുന്ന് വാങ്ങി കഴിക്കുകയായിരുന്നു. പിന്നീട് പനിയും അലര്‍ജിയും മാറാതിരുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ആരോഗ്യ നില മോശമാവുകയും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാക്‌സിനെടുത്ത മെഡിക്കല്‍ സംഘത്തിന്റെ അശ്രദ്ധയാണ് അവരെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിയില്‍ ആരോപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെ രാജ്യത്ത് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായവരുടെ എണ്ണം വളരെ കുറവാണ്. വാക്‌സിനേഷന്‍ സംബന്ധിച്ച് അധിക ആശങ്കകള്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it