Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 2,533,024 വോട്ടര്‍മാര്‍; 2,987 പോളിങ് ബൂത്തുകള്‍

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 2,533,024 വോട്ടര്‍മാര്‍; 2,987 പോളിങ് ബൂത്തുകള്‍
X

കോഴിക്കോട്: സംസ്ഥാനത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് 14ാം തിയ്യതി നടക്കുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ 25,33,024 വോട്ടര്‍മാരാണ് വിധി നിര്‍ണയത്തിനായി ബൂത്തുകളിലേക്കെത്തുക. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ഡിസംബര്‍ 13ന് വൈകുന്നേരം മൂന്നിനു ശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 14) വൈകിട്ട് ആറിന് മുന്‍പ് ഇവര്‍ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍ ആറു മണിക്ക് ക്യൂവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.

ജില്ലയിലാകെ 2,987 ബൂത്തുകളാണുള്ളത്. ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 1,000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്. ഹരിതചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുക.

5,985 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പട്ടികജാതി വിഭാഗത്തില്‍ 284 പേരും പട്ടികജാതി വനിത വിഭാഗത്തില്‍ 162 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നു പേരുമാണ് വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 350 മത്സരാര്‍ത്ഥികള്‍. ജില്ലാ പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 47 പേര്‍ പുരുഷന്മാരും 55 പേര്‍ സ്ത്രീകളുമാണ്. ഏഴ് മുന്‍സിപ്പാലിറ്റികളിലായി 882 പേര്‍ മത്സരിക്കുമ്പോള്‍ 146 പേര്‍ മത്സരരംഗത്തുള്ള വടകരയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് 69 പുരുഷന്മാരും 77 സ്ത്രീകളും. കുറവ് 99 പേര്‍ മത്സരിക്കുന്ന രാമനാട്ടുകരയിലാണ് 45 പുരുഷന്മാരും 54 സ്ത്രീകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 557 പേര്‍ മത്സരിക്കുമ്പോള്‍ 4,095 പേരാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകളാണ് സജ്ജമാക്കിയത്. പോളിംഗ് സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കി. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധമാണ് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകളുടെ സജ്ജീകരണം. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 1951 വാഹനങ്ങളാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സജ്ജമാക്കിയത്.

ജില്ലയില്‍ 91 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. പോളിങ് ദിവസം മോക്‌പോളിങ് ആരംഭിക്കുന്നത് മുതല്‍ പോളിങ് അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തില്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് ആവശ്യമായ ഫോറങ്ങള്‍, മറ്റ് സാമഗ്രികള്‍, മെഷീനുകള്‍ എന്നിവ കേടാവുന്ന സാഹചര്യത്തില്‍ പകരം മെഷീനുകള്‍ എത്തിക്കുന്നതിനും, മാര്‍ക്ക്ഡ് കോപ്പി നല്‍കുന്നതിനും 20 ബൂത്തുകളില്‍ ഒരാള്‍ എന്ന നിലയില്‍ 168 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.

Next Story

RELATED STORIES

Share it