Latest News

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ 'യുദ്ധം' പ്രഖ്യാപിച്ച് കശ്മീരി പോലിസ്

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് കശ്മീരി പോലിസ്
X

ന്യൂഡല്‍ഹി: 2019 ആഗസ്ത് 5ന് കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി പിന്‍വലിച്ചതിനുശേഷം സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ യുദ്ധഭൂമിയിലാണെന്നത് ആലങ്കാരികമായി മാത്രമല്ല, പ്രായോഗികമായും ശരിയാണ്. ഇതിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പ്രസ് കൗണ്‍സിലിന് വസ്തുതകള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.

ആ കത്തിന്റെ കൂടി ഭാഗമായി പ്രസ് കൗണ്‍സില്‍ ഇന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക് നടക്കുന്ന ഭരണകൂട പീഡനങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍ പ്രകാശ് ദുബെ, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ ഗുര്‍ബീര്‍ സിങ്, ജന്‍ മോര്‍ച്ച എഡിറ്റര്‍ ഡോ. സുമന്‍ ഗുപ്ത എന്നിവരാണ് അംഗങ്ങള്‍. അവര്‍ പീഡനങ്ങള്‍ക്കിരയായ മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ട് അന്വേഷണം നടത്തി റിപോര്‍ട്ട് പ്രസിദ്ധീകരിക്കും.

തന്റെ കത്ത് പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ട പ്രസ് കൗണ്‍സിലിന് മെഹബൂബ മുഫ്തി നന്ദി പറഞ്ഞു. അതുസംബന്ധിച്ച് അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഫാക്റ്റ് ഫൈന്റിങ് കമ്മിറ്റിയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് പ്രസ്് കൗണ്‍സില്‍ കശ്മീരി ഭരണകൂടത്തോടും അധികൃതരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 20 മാധ്യമ പ്രവര്‍ത്തകരാണ് കശ്മീരില്‍ ആക്രമിക്കപ്പെട്ടത്. വ്യാജ ആരോപണങ്ങളുടെ പേരില്‍ ചിലരുടെ ഓഫിസുകള്‍ റെയ്ഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് വിശദീകരണം നല്‍കാന്‍പോലും പോലിസ് അവശ്യപ്പെട്ടു. പോലിസ് അന്വേഷണം നേരിട്ടവരില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു.

മാധ്യമപ്രവര്‍ത്തകരുടെ എഴുത്ത്, ഏല്‍പ്പിക്കപ്പെട്ട ജോലി, കുടുംബബന്ധങ്ങള്‍, വിദേശയാത്രകള്‍ എല്ലാം പരിശോധനക്ക് വിധേയമാക്കി. സിഐഡി വിഭാഗമാണ് പ്രധാന പരിശോധനകള്‍ നടത്തിയത്. ഫോണിലേക്ക് വിളിച്ച് അവരുടെ യാത്രയെക്കുറിച്ച് അന്വേഷിക്കുക, അടുത്ത സിഐഡി ഓഫിസിലേക്ക് വരാന്‍ നിര്‍ദേശിക്കുക, വിശദാംശങ്ങള്‍ ശേഖരിക്കുക എന്നിവയും ഉള്‍പ്പെടുന്നു. അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് പരിചയമുള്ളവരോ ആയ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അക്കാദമിക്കുകള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും പതിവാണ്.

ഓരോരുത്തരുടെയും ജോലിയുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുന്നത് സാധാരണയായിക്കഴിഞ്ഞു. അവരുടെ വാര്‍ത്തകള്‍ പോലിസ് വിശദമായി പരിശോധിക്കും.

ഹിന്ദു, ഇക്കണോമിക്‌സ് ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട് ലുക്ക് തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകര്‍ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായവരാണ്. ഓരോരുത്തരുടെയും സാമൂഹിക മാധ്യമപ്രവര്‍ത്തനങ്ങള്‍, അവര്‍ ചെയ്യുന്ന വാര്‍ത്തകള്‍, ഫീച്ചറുകള്‍ എന്നിവയും വിശദീകരിക്കേണ്ടിവന്നിട്ടുണ്ട്.

വിദേശയാത്ര നടത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കാദമിക്കുകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ഒരു പട്ടിക തന്നെ പോലിസ് തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 43 പേരുടെ പട്ടികയാണ് ഉള്ളത്. അതില്‍ 22ഉം മാധ്യമപ്രവര്‍ത്തകരാണ്. അതില്‍ പലരും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഗൗഹര്‍ ഗിലാനി, സഹിദ് റഫിഖ് എന്നിവര്‍ക്ക് വിദേശയാത്രാ അനുമതി നിഷേധിച്ചു. കുറ്റവാളികളോടെന്നപോലെയാണ് അവരോട് പോലിസ് പെരുമാറിയത്. ജര്‍മനിയില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഗിലാനിയെ ഐബി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സഹിദ് റഫീഖ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനല്ല, പകരം യുഎസ്സില്‍ ഫൈന്‍ആര്‍ട്‌സ് വിദ്യാര്‍ത്ഥിയാണ്. കോര്‍ണല്‍ സര്‍വകലാശാലയില്‍ ടീച്ചിങ് ഫെല്ലോഷിപ്പ് കിട്ടിയെങ്കിലും അദ്ദേഹത്തെ യാത്ര ചെയ്യാന്‍ പോലിസ് അനുവദിച്ചില്ല. വിമാനത്തില്‍ കയറിയ അദ്ദേഹത്തെ പോലിസ് അവസാന നിമിഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടാം ദിവസമാണ് സ്വതന്ത്രനാക്കിയത്. പക്ഷേ, ഒരു ബോണ്ട് എഴുതിവാങ്ങി. അതിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നു.

ഫോട്ടോജേര്‍ണലിസ്റ്റായ മസ്‌റാത് സഹ്രയ്‌ക്കെതിരേ യുഎപിഎ ചുമത്തി. അദ്ദേഹം കുറ്റകരമായ ഉദ്ദേശ്യത്തോടെ സാമൂഹികമാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്‌തെന്നാണ് ആരോപണം. ഗൗഹര്‍ ഗിലാനിക്കെതിരേയും സൈബര്‍ കേസുണ്ട്, സാമൂഹികമാധ്യമ പോസ്റ്റുകള്‍തന്നെ കാരണം.

ഹിലാല്‍ മിര്‍, ഷാ അബ്ബാസ്, അസര്‍ ക്വദ്രി, ഷൗക്കത് മോട്ട എന്നിവരാണ് വിവിധ തരത്തില്‍ ചോദ്യം ചെയ്യപ്പെടുകയോ റെയ്ഡ് ചെയ്യപ്പെടുകയോ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകരെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ സിങ് ഭീഷണിപ്പെടുത്തി. 'തെറ്റായ വാര്‍ത്തകള്‍' നല്‍കരുതെന്നാണ് മുന്നറിയിപ്പ്. താന്‍ തന്റെ ജോലി ചെയ്യുകയായിരുന്നെന്നാണ് ആ പോലിസുകാരന്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it