Latest News

കണ്ണൂരില്‍ മലയോര മേഖലയില്‍ കനത്ത മഴ, ഉരുള്‍പൊട്ടല്‍; ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി

കണ്ണൂരില്‍ മലയോര മേഖലയില്‍ കനത്ത മഴ, ഉരുള്‍പൊട്ടല്‍; ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി
X

കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. ഇന്ന് ഉച്ചമുതല്‍ അതിശക്തമായ മഴയാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. രാത്രിയോടെ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നാണ് അനൗദ്യോഗിക വിവരം. കേളകം, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, കണ്ണവം വനമേഖല എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. പേരാവൂരിലെ മേലെ വെള്ളറ എസ്ടി കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പേരാവൂരിനടുത്ത് കോളയാട്, കണ്ണവം ഭാഗങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്.

ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരന്റെ മകളെയാണ് കാണാതായത്. കാണിച്ചാര്‍ സ്വദേശി നദീറ ജെ റഹീമിന്റെ രണ്ടര വയസ്സുകാരിയെ ആണ് കാണാതായത്. മാതാപിതാക്കള്‍ അടുത്ത വീട്ടിലേക്ക് മാറ്റി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലില്‍ കുട്ടി അകപ്പെടുകയായിരുന്നു. കുട്ടിയെ മുറിയില്‍ ഉറക്കുകയായിരുന്നു മാതാവ്. അതിനിടെയാണ് വീട്ടിലേക്ക് വെള്ളം ഇരച്ചുകയറിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തില്‍ അകപ്പെട്ടു. ബാക്കിയുള്ളവര്‍ പിന്നീട് രക്ഷപ്പെട്ടെങ്കിലും കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.

കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകി. ഇതെത്തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലിസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ വെള്ളത്തിനടിയിലായി. നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കണിച്ചാര്‍ പഞ്ചായത്താല്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നെടുംപൊയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മലയോരത്ത് രാത്രി വൈകിയും അതിശക്തമായി മഴ തുടരുകയാണ്. മലവെള്ളപ്പാച്ചില്‍ ഉണ്ടാവുന്നതിനാല്‍ ആരും പുഴയില്‍ മീന്‍പിടിക്കാന്‍ പോവരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

കൂത്തുപമ്പ് മാനന്തവാടി പാതയിലെ നെടുമ്പൊയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. ജില്ലയിലെ കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ മാത്രം പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (02/08/2022) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂനിവേഴ്‌സിറ്റി/ കോളജ് പരീക്ഷകള്‍ ഉണ്ടായിരിക്കും.

Next Story

RELATED STORIES

Share it