Latest News

കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു, പലയിടത്തും ഉരുള്‍പൊട്ടല്‍; മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

കനത്ത മഴയെത്തുടര്‍ന്ന് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്ത് ഒന്നിന് തിങ്കളാഴ്ച അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. സര്‍വകലാശാലയടക്കം മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു, പലയിടത്തും ഉരുള്‍പൊട്ടല്‍; മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം
X

കോട്ടയം: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിത്തും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. കോട്ടയത്തിന്റെ മലയോര മേഖലകളിലാണ് കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മേലുകാവില്‍ ഉരുള്‍പൊട്ടുകയും ടൗണ്‍ വെള്ളത്തിലാവുകയും ചെയ്തു. മൂന്നിലവ് വില്ലേജിലും ഉരുള്‍പൊട്ടലുണ്ടായി. എരുമേലി ഭാഗത്തും ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഉരുള്‍പൊട്ടലുണ്ടായെന്നാണ് സംശയിക്കുന്നത്.

മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്ത് ഒന്നിന് തിങ്കളാഴ്ച അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. സര്‍വകലാശാലയടക്കം മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴയെത്തുടര്‍ന്ന് മുണ്ടക്കയം- എരുമേലി പാതയില്‍ ഭാഗികമായി ഗതാഗതം നിലച്ചു. മീനച്ചില്‍ താലൂക്കില്‍ മേലുകാവ് വില്ലേജില്‍ കോലാനി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ അഞ്ച് വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യത ഉള്ളതിനാല്‍ തൊട്ടടുത്ത വീടുകളിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.

മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്താണ് തോട് കരകവിഞ്ഞ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി നിലച്ചത്. എരുമേലി ആറിന് തീരത്തുനിന്ന് 10 പേരെ ഒഴിപ്പിച്ചു. ആറുപേര്‍ ബന്ധുവീടുകളില്‍ പോയി. നാലുപേരെ എരുമേലി പിലിഗ്രിം സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഈരാറ്റുപേട്ട മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ വെള്ളം കയറി. മീനച്ചില്‍, മണിമല നദികളിലും ജലനിരപ്പ് ഉയരുകയാണ്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ മഴയും ഉരുള്‍ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികള്‍ മേച്ചാല്‍ പള്ളിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

ആര്‍ക്കും പരിക്കുകളില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രക്ഷാപ്രവര്‍ത്തനത്തിന് പോലിസും അഗ്‌നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയില്‍ കല്ലും മണ്ണും അടിഞ്ഞത് യാത്രയ്ക്ക് തടസമാവുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് തീക്കോയി വാഗമണ്‍ റോഡില്‍ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞു. തീക്കോയില്‍ നിന്നും മുകളിലേക്ക് വാഹനം നിലവില്‍ കടത്തിവിടുന്നില്ല. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍ മണിക്കൂറുകളായി മഴ കനക്കുന്നു. വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെയാണ് കര്‍ശന ഗതാഗത നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങള്‍ വേഗത കുറച്ച് പോവണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍: 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍: 04822 212325,

ചങ്ങനാശേരി: 0481 2420037,

കോട്ടയം: 0481 2568007, 2565007,

കാഞ്ഞിരപ്പള്ളി: 04828 202331,

വൈക്കം: 04829 231331.

Next Story

RELATED STORIES

Share it