Latest News

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ മൂന്നു ലക്ഷം യൂനിറ്റുകള്‍ തുടങ്ങും; ആറു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി പി രാജീവ്

തോട്ടം മേഖലയെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നത്. പ്ലാന്റേഷന്‍ ഡയറക്‌ട്രേറ്റ് രൂപീകരിക്കും. വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ മൂന്നു ലക്ഷം യൂനിറ്റുകള്‍ തുടങ്ങും; ആറു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കര്‍മ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ വിവിധ വ്യവസായികളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. നൂറുദിനം, ഒരു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ ബജറ്റിലും പ്രകടന പത്രികയിലുമുള്‍പ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കര്‍മപദ്ധതി തയ്യാറാക്കുകയെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ മൂന്നു ലക്ഷം യൂനിറ്റുകള്‍ തുടങ്ങാനും ആറു ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. കേരളത്തില്‍ ഒരു ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നിലവിലുണ്ട്. ഇത് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കും.

പ്രാദേശിക വ്യവസായ കഌറുകള്‍ സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറാക്കും. വ്യവസായങ്ങള്‍ക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയുടെ വിജയവഴികളെക്കുറിച്ചുള്ള മാര്‍ഗരേഖ പുതിയ വ്യവസായികളെ പരിചയപ്പെടുത്തുകയും ചെയ്യും. വ്യാവസായിക നിക്ഷേപത്തിനായി വരുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്ന കേന്ദ്രങ്ങളായി ജില്ലാ വ്യവസായ കേന്ദ്രങ്ങളെ മാറ്റും. തോട്ടം മേഖലയെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും പ്ലാന്റേഷന്‍ ഡയറക്‌ട്രേറ്റ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമായിരിക്കും. വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രത്യേക സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ട്. വ്യവസായ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സമുദ്യോത്പന്നം, എഫ്. എം. സി. ജി പാര്‍ക്കുകള്‍ സ്ഥാപിക്കണം, പാലക്കാട് കൊച്ചി വ്യവസായ ഇടനാഴിയുടെ വികസനം, ലൈഫ് സയന്‍സ് പാര്‍ക്കിന്റെ വികസനം, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തേജക പാക്കേജ്, വ്യവസായങ്ങള്‍ക്കുള്ള ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍, മെയ്ക്ക് ഇന്‍ കേരള ബ്രാന്‍ഡിങ്, വ്യവസായ സംരക്ഷണ നിയമം, ഔഷധ സസ്യ മേഖലകളുടെ പ്രശ്‌നങ്ങള്‍, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളുടെ പ്രാധാന്യം, ടൂറിസം, പാദരക്ഷ വ്യവസായം, ഡിസൈന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ പ്രാധാന്യം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. ഇ ഇളങ്കോവന്‍, കെ.എസ്.ഐ. ഡി.സി എം. ഡി എം. ജി. രാജമാണിക്യം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വനിതാ, യുവ സംരംഭകര്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 80 വ്യവസായികളും സിഐഐ, ഫിക്കി, ടിഐഇ, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it