Latest News

മിച്ചഭൂമി കൈയേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ്, ഭൂമി കയ്യേറ്റമെന്ന ആരോപണം തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം.

മിച്ചഭൂമി കൈയേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ
X

തിരുവനന്തപുരം: മിച്ചഭൂമി കൈയേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു പ്രതിരോധത്തിനും നില്‍ക്കില്ല. മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ്, ഭൂമികൈയേറ്റമെന്ന ആരോപണം തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപോര്‍ട്ട് വാങ്ങും. ഇതിന് ശേഷം ഹിയറിങ് നടത്തും. 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് മാത്യു കുഴല്‍നാടന്‍ കൈവശം ഉണ്ടെന്നാണ് കണ്ടെത്തല്‍. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവച്ചത്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസിദാറാണ് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തഹസില്‍ദാര്‍ ജില്ലാകലക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നത്. സ്ഥലം തിരികെ പിടിക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സും വ്യക്തമാക്കിയിരുന്നു. കേസില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടര്‍ന്ന് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

Next Story

RELATED STORIES

Share it