Big stories

നിദാ ഫാത്തിമയുടെ മരണം; കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

നിദാ ഫാത്തിമയുടെ മരണം; കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്
X

കൊച്ചി: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ 10 വയസ്സുകാരി മരിച്ച സംഭവത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഉത്തരവുമായി എത്തിയിട്ടും താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. ഇതെത്തുടര്‍ന്ന് താല്‍ക്കാലിക കേന്ദ്രത്തിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നതെന്നും കോടതിയില്‍ അസോസിയേഷന്‍ വ്യക്തമാക്കും. അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ(10) ആണ് നാഗ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചത്.

താല്‍ക്കാലിക സൗകര്യങ്ങളില്‍ കഴിയേണ്ടിവന്നതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് ആരോപണമുണ്ട്. കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള മല്‍സരമാണ് നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. കോടതിയുടെ പ്രത്യേക ഉത്തരവോടെയാണ് കേരള ടീം നാഗ്പൂരിലെത്തിയത്. മല്‍സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും താമസവും ഭക്ഷണവും ഒരുക്കാനാവില്ലെന്നും ഫെഡറേഷന്‍ നിലപാടെടുത്തുവെന്നാണ് പരാതി ഉയരുന്നത്.

നിദാ ഫാത്തിമയടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങള്‍ നാഗ്!പൂരിലെത്തിയത് കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെഅംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമാണ്. എന്നാല്‍, സൈക്കിള്‍പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ ഫോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്കാണ്. അതേസമയം, നിദ ഫാത്തിമയുടെ പിതാവ് ഷിഹാബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.

Next Story

RELATED STORIES

Share it