Latest News

'കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎം'; ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍

കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎം; ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍
X

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. എല്‍ഡിഎഫിന് ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ രഹസ്യ ധാരണയുണ്ടാക്കി ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിജെപിക്ക് നല്‍കി.

ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രം മാറ്റിവെക്കുന്നുവെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചു. ഏത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴിച്ചിടുമെന്ന് വ്യക്തത നല്‍കുന്നതോടെ എല്ലാ കമ്മിറ്റിയിലും യുഡിഎഫ് നോമിനേഷന്‍ നല്‍കി. നികുതി അപ്പീലില്‍ എല്‍ഡിഎഫും ബിജെപിയും ധാരണ പ്രകാരം നോമിനേഷന്‍ നല്‍കിയെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി ഡെപ്യൂട്ടി മേയര്‍ തന്നെ വരുമെന്നതിനാല്‍ ഈ കമ്മറ്റിയില്‍ മറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തേണ്ടതില്ല. എന്നാല്‍ ധനകാര്യകമ്മിറ്റിയിലേക്ക് നാലുപേരെ കൂടി എല്‍ഡിഎഫ് നല്‍കി. ഇത് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നല്‍കാനാണെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.

ബിജെപിയെ അകറ്റി നിര്‍ത്തണമെന്ന് സിപിഎം പറയുന്നത് സത്യമാണെങ്കില്‍ അവരെന്തിനാണ് യുഡിഎഫിന്റെ വനിതാ മെമ്പറിനെ തോല്‍പ്പിച്ചത്. യുഡിഎഫിന്റെ നിലപാട് അവര്‍ക്ക് ചോദിക്കാമായിരുന്നല്ലോ. എന്നിട്ടുമവര്‍ എന്തുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാനായി വിട്ടുവീഴ്ച ചെയ്തുകൊടുത്തതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. ആറു മാസം കഴിഞ്ഞാല്‍ അവിശ്വാസം കൊണ്ടുവന്നാല്‍ സിപിഎം അംഗതത്തിന് വോട്ടു ചെയ്ത് ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ് തയ്യാറാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായിട്ടാണ് ബിജെപിക്ക് സ്ഥിരം സമിതി അധ്യക്ഷയെ ലഭിക്കുന്നത്. കോര്‍പറേഷന്‍ നികുതികാര്യസ്ഥിരസമിതി ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. ബിജെപി കൗണ്‍സിലര്‍ വിനീത സജീവനാണ് നികുതികാര്യസ്ഥിതി ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നതാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ തുണയായത്. ഒന്‍പത് അംഗ സമിതിയില്‍ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ വീതമാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it