Latest News

ബിജെപിയെ പുറത്താക്കാന്‍ അസമില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വിശാല മതേതര സഖ്യം

ബിജെപിയെ പുറത്താക്കാന്‍ അസമില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വിശാല മതേതര സഖ്യം
X

ഗുവാഹത്തി: ബിജെപിയെ പരാജയപ്പെടുത്താന്‍ അസമില്‍ കോണ്‍ഗ്രസ്, മതേതര പാര്‍ട്ടികളുടെ വിശാല സഖ്യം രൂപീകരിച്ചു. ആറ് പാര്‍ട്ടികളുടെ സഖ്യമാണ് രൂപീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യം.

ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), സിപിഎം, സിപിഐ, സിപിഐ-എംഎല്‍, അഞ്ചാലിക് ഗണ മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സമിതിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

126 സീറ്റുളള അസം നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 20ഉം എഐയുഡിഎഫിന് 14ഉം സീറ്റുകളാണ് ഉള്ളത്. 2016ല്‍ 26സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു സഖ്യത്തിനുളള ശ്രമം നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരം അതിനുളള സാധ്യത വര്‍ധിപ്പിച്ചു. പൗരത്വവിരുദ്ധ നിയമം അസംവിരുദ്ധമാണെന്നാണ് പൊതുവികാരം.

അസം പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രിപുന്‍ ബോറയാണ് മറ്റ് പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതേ വേദിയില്‍ ഇതിനുതൊട്ടുമുമ്പ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിര്‍ അറോറ സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടുതല്‍ മതേതര പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരുക്കമാണെന്നും അവര്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രിപുന്‍ ബോറ പറഞ്ഞു. ഒരുമിച്ച് നിന്നില്ലെങ്കില്‍ പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുകയും അത് ബിജെപിയുടെ വിജയത്തിനു കാരണമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണപക്ഷമായ ബിജെപി -അസം ഗണപരിഷത്ത് (എജിപി)-ബിപിഎഫ് (ബോഡോ ലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്)സഖ്യത്തിന് 2016ല്‍ 41.9 ശതമാനം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ്, എഐയുഡിഎഫ് പാര്‍ട്ടികള്‍ 31ഉം 13 ഉം ശതമാനം വോട്ടും നേടി.

കോണ്‍ഗ്രസ്സിനും എഐയുഡിഎഫിനും ചേര്‍ന്ന് 44 ശതമാനം വോട്ടുണ്ടെന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടികളുടെ സാന്നിധ്യം വിജയസാധ്യത വീണ്ടും വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ കണക്കാക്കുന്നു.

Next Story

RELATED STORIES

Share it