Latest News

സ്വകാര്യ ആശുപത്രികള്‍ മൊത്തം കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി

യുദ്ധകാലാടിസ്ഥാനത്തില്‍ കിടക്കകള്‍ സജ്ജമാക്കണം; അമിത നിരക്ക് ഇടാക്കരുതെന്നും മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികള്‍ മൊത്തം കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ മൊത്തം കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലരും 40-50 ശതമാനം കിടക്കകള്‍ ഇപ്പോള്‍ തന്നെ മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകള്‍ ഉള്ളിടത്ത് രോഗികളെ അയക്കാന്‍ ഇത് സഹായിക്കും. ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കോവിഡ് ചികിത്സയില്‍ പ്രവീണ്യം നേടിയവര്‍ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം. ഐസിയുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകും.

കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കൊവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ സഹകരണമാണ് ഇന്നത്തെ യോഗത്തിലും സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തത്. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. എല്ലാ ആശുപത്രികളും കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 108 ആംബുലന്‍സ്, ഐഎംഎ, സ്വകാര്യ ആബുലന്‍സ് എന്നിവ യോജിച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണം. ഇപ്പോള്‍ കൊവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്യുന്നത് നന്നാകും.

15 ദിവസത്തിനകം കൊവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ച പരാതികള്‍ക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും. നാം ജാഗ്രതയോടെ നീങ്ങിയാല്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് വളരെ അനുകൂലമായാണ് എല്ലാവരും പ്രതികരിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കൊവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കൊവിഡ് തരംഗത്തില്‍ 60.47 കോടി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. അതിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ ലഭ്യമാക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുന്നുണ്ട്. പൊലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രസവ ചികിത്സ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചു. കൊവിഡ് ബാധിതരാകുന്ന ഗര്‍ഭിണികളുടെ പ്രസവത്തിനായി ജില്ലയിലെ പ്രധാന ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പുതുതായി ലേബര്‍ റൂം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതിന് 22,703 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,900 രൂപയാണ്. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചു കുതിരയോട്ട മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുത്തതില്‍ 25 പ്രതികളില്‍ 8 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. കുതിര ഓട്ടക്കാരായ 57 പേര്‍ക്ക് എതിരെയും കാണികളായ 200 പേര്‍ക്കെതിരെയും കേസെടുത്തു. സംസ്ഥാനമൊട്ടുക്കും 15000ത്തോളം വരുന്ന വിഎച്ച്എസ്സി-എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാര്‍ അവരവരുടെ പ്രദേശവാസികള്‍ക്ക് വേണ്ടി കൊവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ടേഷനു ടെലി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റ മാനുഷികവും സാമൂഹികവുമായ പ്രത്യേക തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്‍. ഇന്നത്തെ ദിവസം മാത്രം വൈകീട്ട നാല് മണിവരെ ഒരു കോടി 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയത്.

കണ്ണൂര്‍ ജില്ലയിലെ ഒരു ബാങ്കില്‍ നടന്ന സംഭവം ജനങ്ങള്‍ക്കുള്ള വൈകാരികത വ്യക്തമാക്കുന്നതാണ്. തന്റെ സേവിങ്ങ് അക്കൗണ്ടിലുള്ള 2,00,850 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന ആവശ്യവുമായി ഒരു ബീഡി തൊഴിലാളി കഴിഞ്ഞ ദിവസം ബാങ്കിലെത്തി. നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ് ഇത്തരത്തില്‍ നിരവധി പേരാണ് ചലഞ്ചിന്റെ ഭാഗമായത്. സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍നിന്ന് 50,000 രൂപ, കൊല്ലം എന്‍എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ, കേപ്പ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ, റിട്ട. ജസ്റ്റിസ് മോഹന്‍ 83,200 രൂപ, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈനും ഷിറാസ് ഇബ്രാഹിമും ചേര്‍ന്ന് 67,000 രൂപ ഇങ്ങനെ നിരവധി പേര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it