Latest News

ഓടയില്‍ കുട്ടി വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

ഓടയില്‍ കുട്ടി വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി
X

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. നഗരത്തിലെ കാനകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ കോര്‍പറേഷന് ഗുരുതര വീഴ്ചപറ്റിയെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി വിശദീകരണം തേടിയതിനെത്തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരായി. ഓടകള്‍ തുറന്നിടുന്നത് ശരിയാണോയെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ടിയാണ് നേരിട്ട് വിളിപ്പിച്ചതെന്നും കോടതി പറഞ്ഞു.

അപകടത്തില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ ഓടകള്‍ക്ക് സ്ലാബ് ഇടുമെന്നും കുട്ടിക്ക് അപകടം സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും സെക്രട്ടറി മറുപടി നല്‍കി. നഗരത്തിലെ ഓടകള്‍ മൂടുന്നതില്‍ ജില്ലാ കലക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതുനിരത്തുകള്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമല്ല. കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.

ഓടയില്‍ വീണ കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നും കോര്‍പറേഷനോട് കോടതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമോയെന്ന് ഉറപ്പുണ്ടോയെന്നും കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു.

കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുത്. ഫുട്പാത്തിന്റെയും കാനകളുടെയും ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്നും ഇനി ഇത്തരം അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചയ്ക്കകം ഓടകള്‍ മൂടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സെക്രട്ടറി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. വിഷയം ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it