Latest News

മന്ത്രിയുടെ പരാതിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍

മന്ത്രിയുടെ പരാതിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍
X

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചവരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത തിരുവനന്തപുരം സിറ്റി പോലിസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ എസ് എസ് സാബു രാജനും മെഡലിന് അര്‍ഹരായവരുടെ പട്ടികയിലുണ്ട്. എസ്‌ഐയുടെ സസ്‌പെന്‍ഷനെതിരേ സേനയില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പ്രഖ്യാപനം. 261 പോലിസുകാര്‍ക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡല്‍ പ്രഖ്യാപിച്ചത്.

മന്ത്രി പി രാജീവന് പൈലറ്റ് പോയ എസ്‌ഐയെ ഇന്നലെയാണ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്‌പെന്റ് ചെയ്തുവെന്നായിരുന്നു വിശദീകരണം. പള്ളിച്ചല്‍ മുതല്‍ വെട്ട്‌റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം.

റോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ പതിവ് റൂട്ട് മാറ്റിക്കൊണ്ടുപോയതാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണമായത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോവാന്‍ പള്ളിച്ചല്‍ഭാഗത്ത് നിന്നാണ് കണ്‍ട്രോള്‍ റൂമിലെ വെഹിക്കിള്‍ നമ്പര്‍ 11ലെ പോലിസുകാരെ നിയോഗിച്ചത്. കരമന- കിള്ളിപ്പാലം- അട്ടക്കുളങ്ങര- ഈഞ്ചയ്ക്കല്‍ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്.

അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കും കാരണം കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പൈലറ്റ് വാഹനം കരമന- കല്‍പ്പാളയം കുഞ്ചാലുംമൂട് പൂജപ്പുര ജഗതി സാനഡു വഴി അണ്ടര്‍പാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്‌നമായത്. സംഭവം വിവാദമായതോടെ പ്രതികരണവുമായി പി രാജീവിന്റെ ഓഫിസ് രംഗത്തെത്തി. മന്ത്രി പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിശദീകരണം. മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതിയിലാണ് പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തത്. കണ്‍ട്രോള്‍ റൂമിലും ഒരു എഡിജിപിയേയും ഗണ്‍മാനാണ് പരാതി വിളിച്ചറിയിച്ചത്.

Next Story

RELATED STORIES

Share it