Latest News

സുധാകരന്‍ പ്രസിഡന്റായശേഷം അണികളെ അക്രമത്തിലേക്ക് തള്ളിവിടുന്നു; ധീരജിന്റെ കൊല നേതൃത്വത്തിന്റെ അറിവോടെയെന്നും കോടിയേരി

കെ സുധാകരന്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ളയാളാണ് നിഖില്‍ പൈലി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 21 സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്

സുധാകരന്‍ പ്രസിഡന്റായശേഷം അണികളെ അക്രമത്തിലേക്ക് തള്ളിവിടുന്നു; ധീരജിന്റെ കൊല നേതൃത്വത്തിന്റെ അറിവോടെയെന്നും കോടിയേരി
X

തിരുവനന്തപുരം: ഇടുക്കി പൈനാവില്‍ ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിനെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കുത്തികൊലപ്പെടുത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിഷേധിച്ചു. ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതില്‍ പങ്കാളികളാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയി വന്നശേഷം കോണ്‍ഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 21 സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ധീരജിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം.

യാതൊരു പ്രകോപനവുമില്ലാതെയാണ് പുറത്തുനിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിവീഴ്ത്തിയത്. ദൃക്‌സാക്ഷികള്‍ ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ട്. കെ സുധാകരന്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ളയാളാണ് നിഖില്‍ പൈലി. ഇത്തരം കൊലയാളികളെ പോറ്റി വളര്‍ത്തുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. ഒരു ഭാഗത്ത് സമാധാനത്തെകുറിച്ച് പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത് രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താന്‍ അണികളെ കൊല കത്തി നല്‍കി പറഞ്ഞുവിടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യഥാര്‍ത്ഥമുഖം ജനങ്ങള്‍ തിരിച്ചറിയണം.

സംസ്ഥാനത്ത് 589 സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് നാല് പേരെയാണ് കോണ്‍ഗ്രസ് കൊലപ്പെടുത്തിയത്. കായംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സിയാദിനെയും വെഞ്ഞാറമൂട്ടില്‍ തിരുവോണ തലേന്ന് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെയും ഇപ്പോഴിതാ ഇടുക്കിയില്‍ ധീരജിനെയും കൊലപ്പെടുത്തി. കൊലക്കത്തി താഴെ വെക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. കൊലയാളികളെയും അവരെ തീറ്റിപോറ്റുന്നവരെയും ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it