Latest News

കോഴിക്കോടിന്റെ വികസനം പാതിവഴിയിലെന്നു ആരോപണം

കോഴിക്കോടിന്റെ വികസനം പാതിവഴിയിലെന്നു ആരോപണം
X

കോഴിക്കോട്: കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ കോഴിക്കോട് നഗരത്തിന്റെ വികസനം സ്തംഭിച്ചുവെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. നിരവധി പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയും നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമാകാതിരിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി. 2016 മാര്‍ച്ച് 4-ന് പ്രവൃത്തി ഉദ്ഘാടനം ചെയ്ത 'കാലിക്കറ്റ് മെട്രോ' പദ്ധതി ഉദാഹരണമാണ്. പദ്ധതിക്ക് ഒരു തൂണ്‍ പോലും എല്‍ഡിഎഫ് നിര്‍മിച്ചിട്ടില്ല. ഇതുകൂടാതെ അന്താരാഷ്ട്ര സ്റ്റേഡിയം, ബേപ്പൂര്‍ തുറമുഖ വികസനം, സൈബര്‍ പാര്‍ക്ക് വിപുലീകരണം, 1118 കോടി രൂപ ചെലവ് കണക്കാക്കിയ കനാല്‍ സിറ്റി പ്രോജക്റ്റ് എന്നിവയും യാഥാര്‍ത്ഥ്യമായില്ല. പാളയം, മൊഫ്യൂസില്‍ ബസ്റ്റാന്‍ഡുകള്‍ നവീകരിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടുവെന്നും മെഡിക്കല്‍ കോളേജ്, മീഞ്ചന്ത ബസ്റ്റാന്‍ഡുകളുടെ നിര്‍മാണം വര്‍ഷങ്ങളായി തുടങ്ങാതെ കിടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. വിമാനത്താവളത്തിലേക്കുള്ള നാലുവരി റോഡ് വികസനവും എങ്ങുമെത്തിയില്ല. മലാപ്പറമ്പ് മൊബിലിറ്റി ഹബ്ബും യാഥാര്‍ത്ഥ്യമായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കേണ്ട നിരവധി മേല്‍പ്പാലങ്ങള്‍ (മീഞ്ചന്ത-അരീക്കാട്, മാങ്കാവ്, എരഞ്ഞിപ്പാലം, കല്ലായി, കാരപ്പറമ്പ്, പനാത്ത് താഴം, പൊറ്റമ്മല്‍ ജംക്ഷനുകളില്‍) നിര്‍മിക്കാനായില്ലെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി. എം.കെ. മുനീര്‍ എംഎല്‍എ കൊണ്ടുവന്ന കോതിപ്പാലത്തിനും പന്നിയങ്കര പാലത്തിനും ഇടയിലെ ചക്കും കടവിലെ ഇടുങ്ങിയ റോഡ് വീതികൂട്ടാന്‍ പോലും പത്തുവര്‍ഷം മതിയായില്ല. ബീച്ചില്‍ കാര്‍ പാര്‍ക്കിംഗും മതിയായ ടോയ്‌ലറ്റ് സൗകര്യവും ഇല്ലെന്നും പാളയം പച്ചക്കറി മാര്‍ക്കറ്റിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെന്നും സെന്‍ട്രല്‍ മാര്‍ക്കറ്റ് വൃത്തിഹീനമായി തുടരുന്നുവെന്നും മാലിന്യ സംസ്‌കരണത്തില്‍ പൂര്‍ണ പരാജയമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. മഴ പെയ്താല്‍ മാവൂര്‍ റോഡും പാവമണി റോഡും വെള്ളത്തില്‍ മുങ്ങുന്നതായും വ്യക്തമായ ഡ്രെയിനേജ് സംവിധാനം ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇരട്ട ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം തകര്‍ച്ച ഭീഷണിയിലായെന്നും വാടക ഇനത്തില്‍ ലഭിക്കേണ്ട കോടികള്‍ നഷ്ടമായെന്നും യുഡിഎഫ് ആരോപിച്ചു. നഗരഹൃദയത്തിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി (നൈറ്റ് ഫാക്ടറി) പ്രേതാലയമായി കിടക്കുന്നു. മാനാഞ്ചിറയുടെ സൗന്ദര്യവര്‍ധനയും പാഴായി. വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡ് പൂര്‍ത്തിയായില്ല. എം.കെ. രാഘവന്‍ എംപി കേന്ദ്രത്തില്‍ നിന്ന് നേടിയെടുത്ത 400 കോടി രൂപയുടെ ബേപ്പൂര്‍-കല്ലായി-കോതി-എരഞ്ഞിപ്പാലം ഹൈവേയ്ക്ക് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. 'പിണറായിയെ വെളുപ്പിച്ചെടുക്കാന്‍' പരസ്യത്തിന് ചെലവിട്ട പണത്തിന്റെ പകുതിയുണ്ടായിരുന്നെങ്കില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. റയോണ്‍സ് ഭൂമി തിരിച്ചുപിടിക്കാനോ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുത്ത് ആധുനിക സംരംഭങ്ങള്‍ക്ക് ഒരുക്കാനോ എല്‍ഡിഎഫിന് കഴിഞ്ഞില്ല. ആന്റണി സര്‍ക്കാരിന്റെ സിറ്റി ഇംപ്രൂവ്‌മെന്റ് സ്‌കീം പോലും പാതിവഴിയില്‍ മുടങ്ങിയതായും ബസ് ബേകള്‍ പോലും തുടങ്ങിയില്ലെന്നും യുഡിഎഫ് വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it