Latest News

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യ ബോയിംഗ് 787ന് മുമ്പും ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് റിപോര്‍ട്ട്

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യ ബോയിംഗ് 787ന് മുമ്പും ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനത്തിന് മുമ്പ് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് റിപോര്‍ട്ട്. നാല് വര്‍ഷം മുമ്പ് വിമാനത്തിനും തീപിടിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റിയുടേ(എഫ്എഎസ്)താണ് റിപോര്‍ട്ട്.

വിമാനത്തിലെ വൈദ്യുത സംവിധാനത്തിലെ തകരാറുമൂലം നിരവധി സംവിധാനങ്ങള്‍ നിലച്ചുപോയെന്നും, അതായിരിക്കാം അപകടത്തിന് കാരണമെന്നും എഫ്എഎസ് വ്യക്തമാക്കുന്നു.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അഹമ്മദാബാദിലെ ഒരു ജനവാസ മേഖലയിലേക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ 270 പേര്‍ മരിച്ചു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

എഫ്എഎസ് പ്രകാരം, ഈ ബോയിംഗ് 787 വിമാനം 2014 മുതല്‍ ഉപയോഗത്തിലുണ്ടായിരുന്നു. വിസില്‍ബ്ലോവര്‍ രേഖകളുടെ അടിസ്ഥാനത്തില്‍, വിമാനത്തിന്റെ തുടക്കം മുതല്‍ തന്നെ സാങ്കേതികവും സിസ്റ്റവുമായി ബന്ധപ്പെട്ടതുമായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച് നേരിട്ടിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു.

2022-ല്‍ ഒരു പറക്കലിനിടെ വിമാനത്തില്‍ തീപിടിത്തമുണ്ടായതായും ഇത് ആന്തരിക സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയേക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. അത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ലെന്ന് എഫ്എഎസ് അറിയിച്ചു.

അപകടത്തിന് കാരണം വൈദ്യുത തകരാറായിരിക്കാമെന്നാണ് എഫ്എഎസിന്റെ പ്രാഥമിക വാദം. ആധുനിക വിമാനങ്ങളിലെ മിക്ക സിസ്റ്റങ്ങളും ഇലക്ട്രിക്കലും സോഫ്റ്റ്വെയറും ഉപയോഗിച്ച് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംഘടന പറയുന്നു. വൈദ്യുതി തകരാര്‍ ഒന്നിലധികം സിസ്റ്റങ്ങള്‍ ഒരേസമയം ഷട്ട് ഡൗണ്‍ ചെയ്യാന്‍ കാരണമാകും.

വിമാനത്തിന്റെ സാങ്കേതിക അവസ്ഥയെയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകളെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്ന് എഫ്എഎസ് പറഞ്ഞു. ഇവയില്ലാതെ, ഏത് ക്രമത്തിലാണ് സിസ്റ്റങ്ങള്‍ പരാജയപ്പെട്ടതെന്ന് വ്യക്തമല്ലെന്നും എഫ്എഎസ് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it