Latest News

അഫ്ഗാന്‍; പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഡോണാള്‍ഡ് ട്രംപ്

'ഇപ്പോള്‍ ഞാനാണ് പ്രസിഡന്റ് ആയിരുന്നതെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ നിബന്ധനകള്‍ വച്ചേ സൈന്യത്തെ പിന്‍വലിക്കുമായിരുന്നുള്ളൂ.

അഫ്ഗാന്‍; പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഡോണാള്‍ഡ് ട്രംപ്
X

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നു എന്നും ട്രംപ് പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ഒരു ഉപാധിയുമില്ലാതെ ബൈഡന്‍ സൈന്യത്തെ പിന്‍വലിച്ചതാണ് താലിബാന്റെ അതിക്രമങ്ങള്‍ക്ക് കാരണമായതെന്ന് ട്രംപ് ആരോപിച്ചു.


ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്താണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ താലിബാനുമായി ധാരണയായത്. 2020ല്‍ ദോഹയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ താലിബാനില്‍ നിന്ന് ചില ഉറപ്പുകളും ട്രംപ് ഭരണകൂടം എഴുതിവാങ്ങിയിരുന്നു. ഈ ധാരണ പ്രകാരം 2021 മെയ് മാസത്തോടെ അഫ്ഗാനില്‍ അമേരിക്ക മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്നായിരുന്നു കരാര്‍. ബൈഡന്‍ ഭരണത്തിലേറിയപ്പോള്‍ ഈ കരാറില്‍ മാറ്റം വരുത്തിയിരുന്നു.


'ഇപ്പോള്‍ ഞാനാണ് പ്രസിഡന്റ് ആയിരുന്നതെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ നിബന്ധനകള്‍ വച്ചേ സൈന്യത്തെ പിന്‍വലിക്കുമായിരുന്നുള്ളൂ. ഞാന്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി അവര്‍ ചെയ്യുന്നത് എന്താണെന്ന് അറിയിക്കുകയും അത് ഒരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അവരെ അറിയിക്കുകയും ചെയ്‌തേനെ. അത് ഇതിനെക്കാള്‍ വ്യത്യസ്തവും വിജയകരവുമായ ഒരു ഉടമ്പടി ആയേനെ. അത് താലിബാന് നന്നായി അറിയാം.' ട്രംപ് പറഞ്ഞു.


അഫ്ഗാനിസ്ഥാനില്‍ ഇന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെ താലിബാന്‍ രാജ്യത്ത് പിടിമുറുക്കുകയാണ്.ഇപ്പോള്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന്റെ അധീനതയിലാണ്.

Next Story

RELATED STORIES

Share it