Latest News

കാംപസിനുള്ളിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത് മനുഷ്യ അസ്ഥികൂടം; അന്വേഷണം ശക്തമാക്കി

കാംപസിനുള്ളിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത് മനുഷ്യ അസ്ഥികൂടം; അന്വേഷണം ശക്തമാക്കി
X

തിരുവനന്തപുരം: കേരള യൂനിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാംപസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്ന് പോലിസും അഗ്‌നിരക്ഷാ സേനാംഗങ്ങളും അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്‌ക്കെത്തി. ഇന്നലെയാണ് കാംപസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാംപസിലെ ജീവനക്കാര്‍ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലിസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

20 അടി താഴ്ചയിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ അഗ്‌നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറന്‍സിക് സംഘവും അഗ്‌നിരക്ഷാസേനാംഗങ്ങളും പോലിസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പോലിസ് സ്‌റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പോലിസ് പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it