Latest News

ദുരിതപര്‍വം താണ്ടി ഒന്നര പതിറ്റാണ്ടിനുശേഷം മലപ്പുറം സ്വദേശി നാടണഞ്ഞു

സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ അലിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു.

ദുരിതപര്‍വം താണ്ടി ഒന്നര പതിറ്റാണ്ടിനുശേഷം മലപ്പുറം സ്വദേശി നാടണഞ്ഞു
X

ജിദ്ദ: നിത്യവൃത്തിക്കിടെ നിയമലംഘനക്കുരുക്കില്‍പെട്ട് ജിദ്ദയില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ഒന്നര പതിറ്റാണ്ട് നീണ്ട കാരാഗൃഹവാസത്തിന്റെയും രോഗപീഡകളുടെയും ദുരിതപര്‍വം കടന്ന് മലപ്പുറം തെന്നല കളംവളപ്പില്‍ അലി വെള്ളിയാഴ്ച നാട്ടിലെത്തി. സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ അലിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു.

വൃക്കകള്‍ തകരാറിലായി ആറു വര്‍ഷമായി ഡയാലിസിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന അലി പത്ത് മാസം മുമ്പ് ജയില്‍മോചിതനായെങ്കിലും നാട്ടിലേക്കുള്ള മടക്കയാത്ര പിന്നേയും വൈകി. ഏത് നിമിഷവും നാടണയുമെന്ന് പ്രതീക്ഷിച്ചിരിക്കേ രോഗപീഡകള്‍ക്കൊപ്പം മഹാമാരി പിടികൂടുകയും ശേഷം വീണ് തുടയെല്ല് പൊട്ടുകയും ചെയ്തെങ്കിലും അഗ്‌നിപരീക്ഷകള്‍ ഒന്നൊന്നായി അതിജീവിച്ച് പ്രിയതമന്‍ വീടണഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഭാര്യ ശരീഫയും മറ്റ് കുടുംബാംഗങ്ങളും.

ജിദ്ദ ശറഫിയയില്‍ സ്വകാര്യ ടാക്സി ഓടിച്ച് ഉപജീവനം തേടുന്നതിനിടയിലാണ് 2005 ല്‍ അലി പോലീസ് പിടിയിലായത്. കാറില്‍ കയറിയ രണ്ട് പാകിസ്താനികളില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതാണ് ഇദ്ദേഹത്തിനും വിനയായത്. മയക്കുമരുന്ന് കടത്തുകാര്‍ക്ക് 25 വര്‍ഷം വീതം തടവും അവര്‍ക്ക് വാഹനസൗകര്യം നല്‍കിയെന്നതിന്റെ പേരില്‍ അലിക്ക് 15 വര്‍ഷവും കോടതി തടവുശിക്ഷ വിധിച്ചു.

കേസില്‍ അകപ്പെട്ടതോടെ, സ്പോണ്‍സര്‍ കൈയൊഴിയുകയും കോടതിയില്‍ തന്റെ നിരപരാധിത്തം തെളിയിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് വിധി പ്രതികൂലമായത്.ജയിലില്‍ കഴിയുന്നതിനിടെ, ആറു വര്‍ഷം മുമ്പ് അലിയുടെ രണ്ട് വൃക്കകളും തകരാറിലായി. അന്നുമുതല്‍ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിവരികയാണ്.

മാനുഷിക പരിഗണനവച്ച് അലിയെ മോചിപ്പിക്കുന്നതിന് കുടുംബം സൗദി അധികൃതരെ പല തവണ സമീപിച്ചു. മക്കയില്‍ ഹൗസ് ഡ്രൈവറായ ഭാര്യാ സഹോദരന്‍ ഹമീദ് മക്ക ഗവര്‍ണര്‍ക്ക് ദയാഹരജി സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ, 2019 ഏപ്രിലില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ജിദ്ദ സന്ദര്‍ശിച്ചവേളയില്‍ അദ്ദേഹത്തെ നേരില്‍ കണ്ട് നിവേദനം നല്‍കിയതോടെയാണ് മോചിതനാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം വര്‍ധിച്ചത്. സ്പീക്കറുടെ ഇടപെടലിലൂടെ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തി. ഇതേതുടര്‍ന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. കോണ്‍സുലേറ്റ് ഈ പ്രശ്നത്തില്‍ ഇടപെട്ട് മോചനത്തിന് ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ ജയില്‍മോചിതനാക്കി നാട്ടിലേക്ക് കയറ്റിവിടുന്നതിന് ജിദ്ദ ശുമൈസി ഡിപ്പോര്‍ട്ടേഷന്‍ സെന്ററി (തര്‍ഹീല്‍) ലേക്ക് മാറ്റിയത്.

അലിയുടെ പാസ്പോര്‍ട്ട് ജയിലില്‍നിന്ന് കാണാതായതിനെതുടര്‍ന്ന് കോണ്‍സുലേറ്റ് എമെര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തെങ്കിലും കൊവിഡ്-19 മഹാമാരിയെതുടര്‍ന്നുള്ള യാത്രാവിലക്കുകാരണം നാട്ടിലേക്ക് തിരിക്കാനായില്ല. ഇ.സിയുടെ കാലാവധി തീരുകയും ചെയ്തു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ഓഗസ്തില്‍ വിഷയം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ ശ്രദ്ധയില്‍പെടുത്തിയത്. അദ്ദേഹം ഉടനെ ജിദ്ദയിലെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ മുഖേന, യാത്രക്കുള്ള തയാറെടുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പിറ്റേ ദിവസംതന്നെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ തര്‍ഹീലിലെത്തി യാത്രക്കുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ഇ.സി ഇഷ്യൂ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്കകം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച് കിംഗ് ഫഹദ് ആശുപത്രിയിലായത്. കോവിഡ് ഭേദമായി സെപ്തംബറില്‍ ആശുപത്രിയില്‍നിന്ന് തര്‍ഹീലിലേക്ക് തിരിച്ചെത്തിച്ചവേളയില്‍, വീണ് തുടയെല്ല് പൊട്ടുകയും വീണ്ടും ആശുപത്രിയില്‍ അടിയന്തര ശസ്തക്രിയക്ക് വിധേയനാവുകയും ചെയ്തു. രണ്ട് മാസത്തോളം നീണ്ട ചികിത്സക്കുശേഷം ആശുപത്രിയിലെ പ്രിസണ്‍ സെല്ലില്‍നിന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.

എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് കണ്ണീരും പ്രാര്‍ഥനയുമായി പിതാവിന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് കരളുരുകിക്കഴിഞ്ഞ വേളയില്‍ തങ്ങള്‍ക്ക് താങ്ങും തണലുമായിനിന്ന് മോചനത്തിനായി തീവ്രശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും മക്കള്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി.വി അന്‍വര്‍ എം.എല്‍.എ, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍, രണ്ടു വര്‍ഷത്തോളമായി മോചന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.ഇ.എസ് ജിദ്ദ ഘടകം മുന്‍ പ്രസിഡന്റ് പി.വി മുഹമ്മദ് അഷ്റഫ്, എംബസി-കോണ്‍സുലേറ്റ് തലത്തില്‍ മോചനശ്രമങ്ങള്‍ ഏകോപിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ, മോചനശ്രമങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ നവോദയ രക്ഷാധികാരി വി.കെ. റഊഫ്, കെ.എം.സി.സി നേതാക്കളായ പി.വി ഹസന്‍ സിദ്ദീഖ് ബാബു, ഇസ്ഹാഖ് പൂണ്ടോളി, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നേതാവ് അബ്ബാസ് ചെമ്പന്‍, അക്ബര്‍ ഗള്‍ഫ് ട്രാവല്‍സ് ജിദ്ദ മാനേജര്‍ മുഹമ്മദ് സഈദ്, ഫായിസ്, ഫസല്‍ പൊറ്റമ്മല്‍, കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്സുമാരായ ശംല അടൂര്‍, സിമി തുടങ്ങിയ എല്ലാവര്‍ക്കും അലിയും കുടുംബവും നന്ദി പറഞ്ഞു.

ജയില്‍മോചനം സാധ്യമാക്കിയതിനൊപ്പം, കാരാഗൃഹവാസത്തിനിടയില്‍ വൃക്കകള്‍ തകരാറിലായ അലിയെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും സുമനസ്സുകളുടെ താങ്ങും തണലും ഉണ്ടാകുമെന്നുതന്നെയാണ് കുടുംബം പ്രതീക്ഷിക്കുന്നതെന്ന് പി.വി മുഹമ്മദ് അഷ്റഫ് പറഞ്ഞു. അലിയുടെ വൃക്ക മാറ്റി വെക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് കുടുംബം. വൃക്ക മാറ്റിവെക്കലിനും ദൈനംദിന ചികിത്സക്കും വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ നിര്‍ധനകുടുംബത്തിന് ശേഷിയില്ലെന്നിരിക്കേ, കരുണയുള്ളവരുടെ കനിവ് കുടുംബത്തിന്റെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാട്ടിലെ ബന്ധപ്പെടാവുന്ന നമ്പര്‍ 0091 99617 86752 (ബാവ). അക്കൗണ്ട് നമ്പര്‍:

Shareefa K

A/c No 40174100106687

KERALA GRAMIN BANK

BRANCH EDARIKODE

IFSC KLGB 0040174

MALAPPURAM DT



Next Story

RELATED STORIES

Share it