കരുതലോടെ എത്തി, ജാഗ്രതയോടെ എഴുതി; എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ പുനരാരംഭിച്ചു,മലപ്പുറം ജില്ലയില്‍ 78,094 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി
കൊവിഡ് ആശങ്കകള്‍ക്കിടെ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് എത്തിയത്.
മലപ്പുറം: ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടതിന്റെ ആവേശവും ആഹ്ലാദവും സ്നേഹപ്രകടനങ്ങളുമെല്ലം തത്ക്കാലം മാറ്റിവച്ച് വിദ്യാര്‍ഥികള്‍ ഇന്ന് പുനരാരംഭിച്ച എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷയെഴുതി. കൊവിഡ് ആശങ്കകള്‍ക്കിടെ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് എത്തിയത്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ജില്ലയില്‍ പരീക്ഷ നടന്നത്. ജില്ലയിലെ 295 കേന്ദ്രങ്ങളിലായി 78,094 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 27 കേന്ദ്രങ്ങളിലായി 7,500 വിദ്യാര്‍ഥികള്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതി. ജില്ലയിലെ ചില വിദ്യാര്‍ഥികള്‍ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതിയിട്ടുണ്ട്.
തെര്‍മ്മല്‍ സ്കാനിങിന് വിധേയരാക്കിയതിന് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മ്മല്‍ സ്കാനര്‍ സംവിധാനം ഒരുക്കിയിരുന്നു. 300 കുട്ടികള്‍ക്ക് ഒരു തെര്‍മ്മല്‍ സ്കാനര്‍ എന്ന വിധത്തിലാണ് പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിരുന്നത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കിയിരുന്നു. ഹാളില്‍ കയറുന്നതിന് മുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്കി. മുഴുവന്‍ വിദ്യാര്‍ഥികളും മാസ്ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തുന്നതിനും ശ്രദ്ധനല്കിയിരുന്നു. 20 വിദ്യാര്‍ഥികളെയാണ് ഓരോ പരീക്ഷ ഹാളിലും പരീക്ഷയ്ക്കിരുത്തിയത്. പരീക്ഷാ എഴുതാനാവശ്യമായ സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കൈമാറുന്നതും സഹപാഠികളുമായി ഇടപഴകുന്നതും ഹസ്തദാനവുമെല്ലാം കര്‍ശനമായി വിലക്കിയിരുന്നു. വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിക്കുന്നതിനായി അതത് സ്കൂളുകളിലെയും തൊട്ടടുത്ത പ്രൈമറി വിദ്യാലയങ്ങളിലെയും ബസുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.
പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്കും ഗ്ലൗസും ധരിച്ചുമാണ് അധ്യാപകരും പരീക്ഷാകേന്ദ്രങ്ങളിലെത്തിയത്. ചുമതലയിലുള്ള അധ്യാപകരെല്ലാം പരീക്ഷ കേന്ദ്രങ്ങളിലെത്തണമെന്നായിരുന്നു നിര്‍ദേശം. പരീക്ഷ ചുമതലയിലുള്ള അധ്യാപകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നേരത്തെ തന്നെ നല്‍കിയിരുന്നു.
പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാനുള്ള നടപടി പൊലീസും സ്വീകരിച്ചിരുന്നു. പരീക്ഷ ഹാളുകള്‍, ടോയ്ലറ്റുകള്, കിണറുകള്‍ എന്നിവിടങ്ങളെല്ലാം ഫയര്‍ഫോഴ്സ് നേരത്തെ തന്നെ അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കരുത്തേകിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT