Latest News

ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണുണ്ടായ അപകടം; നാല് പേര്‍ മരിച്ചു

ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണുണ്ടായ അപകടം; നാല് പേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ പതിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പവന്‍ ഹാന്‍സ് സികോര്‍സ്‌കി എസ്- 76 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈ ഹൈയില്‍ സ്ഥിതിചെയ്യുന്ന ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ സായ് കിരണ്‍ റിഗിലായിരുന്നു ഹെലികോപ്റ്റര്‍ ഇറക്കാന്‍ പദ്ധതിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും നാല് പേര്‍ ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു. മരിച്ച നാലില്‍ മൂന്ന് പേര്‍ ഒഎന്‍ജിസി ജീവനക്കാരാണ്. ഹെലികോപ്റ്റര്‍ യാത്രികരില്‍ ആറുപേര്‍ ഒഎന്‍ജിസി ജീവനക്കാരും ഒരാള്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരനുമാണ്. മുംബൈ തീരത്തു നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതിചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. ഹെലികോപ്റ്റര്‍ വീണതിന് സമീപത്ത് തന്നെയുണ്ടായിരുന്ന സാഗര്‍ കിരണില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് അല്‍പസമയത്തിനുള്ളില്‍ ഒരാളെ രക്ഷപ്പെടുത്തി.

മാള്‍വിയ- 16 എന്ന കപ്പലാണ് മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തിയത്. എംആര്‍സിസി മുംബൈയുടെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മറ്റൊരു കപ്പലും രക്ഷാപ്രവര്‍ത്തനവത്തിനെത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം അപകടത്തില്‍പെട്ടവര്‍ക്ക് ലൈഫ് റാഫ്റ്റുകള്‍ കടലിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാനിടയായ കാരണം വ്യക്തമല്ല. ഒഎന്‍ജിസിക്ക് അറബിക്കടലില്‍ നിരവധി റിഗുകളും ഇന്‍സ്റ്റാളേഷനുകളുമുണ്ട്. അവ കടലിനടിയില്‍ കിടക്കുന്ന റിസര്‍വോയറുകളില്‍ നിന്ന് എണ്ണയും വാതകവും ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

Next Story

RELATED STORIES

Share it