Latest News

1985ലെ ട്രാന്‍സിസ്റ്റര്‍ ബോംബ് കേസ്: അന്വേഷണം വികലവും ഏകപക്ഷീയവുമെന്ന് വിചാരണക്കോടതി; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

1985 മെയ് 10ാം തിയ്യതിയാണ് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും മറ്റുമായി ട്രാന്‍സിസ്റ്ററുമായി ബന്ധിപ്പിച്ച ബോംബുകള്‍ പൊട്ടി 49 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

1985ലെ ട്രാന്‍സിസ്റ്റര്‍ ബോംബ് കേസ്: അന്വേഷണം വികലവും ഏകപക്ഷീയവുമെന്ന് വിചാരണക്കോടതി; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
X

ന്യൂഡല്‍ഹി: 1985 ലെ ട്രാന്‍സിസ്റ്റര്‍ ബോംബ് കേസില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതി ചേര്‍ക്കപ്പെട്ട 59 പേരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 30 പേരെയാണ് ഡല്‍ഹി കോടതി വെറുതെ വിട്ടത്. കേസന്വേഷണം ഏക പക്ഷീയവും വികലവും അന്യായവുമായിരുന്നെന്ന് വിധിന്യായത്തില്‍ കോടതി കുറ്റപ്പെടുത്തി.

1985 മെയ് 10ാം തിയ്യതിയാണ് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും മറ്റുമായി ട്രാന്‍സിസ്റ്ററുമായി ബന്ധിപ്പിച്ച ബോംബുകള്‍ പൊട്ടി 49 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ മാത്രം 129 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി പോലിസിലെ അന്നത്തെ ഡിസിപിയാണ് കേസ് അന്വേഷിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 59 പേരില്‍ 5 പേര്‍ ഒരിക്കലും കോടതിക്കു മുന്നില്‍ ഹാജരായില്ല. 2006 ജൂലൈയില്‍ വിചാരണക്കോടതി 5 പേരെ തെളിവില്ലെന്ന കാരണത്താല്‍ കുറ്റവിമുക്തരാക്കി. ബാക്കി 49 ല്‍ വിചാരണക്കിടയില്‍ 19 പേര്‍ മരണമടഞ്ഞു. ബാക്കിയുള്ള 30 പേര്‍ 1986 മുതല്‍ ജാമ്യത്തിലാണ്. അവരെയാണ് ഇപ്പോള്‍ കോടതി വെറുതേ വിട്ടത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുമായി സംഭവത്തിനുള്ള ബന്ധം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് തന്റെ വിധിന്യായത്തില്‍ എഴുതി. മാത്രമല്ല, പോലിസിനെ ശാസിക്കുകയും ചെയ്തു. ഇത്തരം തെറ്റായ അന്വേഷണത്തിലൂടെ പ്രതികളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസില്‍ നിരവധി പേരെ പോലിസ് പിടികൂടുകയും അവരെ പീഡിപ്പിച്ചും മൂന്നാംമുറയ്ക്കു വിധേയമാക്കിയും നിര്‍ബന്ധിച്ച് മാപ്പുസാക്ഷികളാക്കി മാറ്റുകയാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. സഹകരിച്ചില്ലെങ്കില്‍ അവര്‍ പ്രതിപ്പട്ടികയിലെത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പോലിസ് നിര്‍ബന്ധിച്ച് മാപ്പുസാക്ഷിയാക്കിയ ജഗജിത് സിങ്ങിന്റെ കാര്യം കോടതി എടുത്തുപറഞ്ഞു. പോലിസിന്റെ പ്രസ്താവനകളില്‍ ഒപ്പുവയ്ക്കാത്ത പക്ഷം ജഗജിത് സിങ്ങിന് സ്വന്തം ജീവന്‍ മാത്രമല്ല, മകളുടെ ജീവിതവും നഷ്ടപ്പെടുമായിരുന്നുവെന്ന് അയാള്‍ തുറന്നുപറഞ്ഞു.

കുറ്റകൃത്യത്തിനു പിന്നിലുള്ള താല്പര്യങ്ങള്‍ കണ്ടെത്തുന്നതിനും പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് 128 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 1984 നവംബറില്‍ നടന്ന ബ്ലൂസ്റ്റാര്‍ ഓപറേഷനിലുള്ള പ്രതികാരമായാണ് സ്‌ഫോടനമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ 1984 ലെ കലാപത്തിലോ ബ്ലൂസ്റ്റാര്‍ ഓപറേഷനിലോ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ആരുടെയെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ അടുത്തവരോ കൊല്ലപ്പെട്ടതായി പോലും പോലിസിന് കണ്ടെത്താനായില്ല- ജഡ്ജി നിരീക്ഷിച്ചു.

അവസാന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ഈ കേസില്‍ വാചാരണക്കിടയില്‍ എട്ട് എഫ്‌ഐആറുകള്‍, 14 ചാര്‍ജ്ജ് ഷീറ്റുകള്‍, 1399 പ്രോസിക്യൂഷന്‍ സാക്ഷികള്‍, 24ഓളം ജഡ്ജിമാര്‍, 30 പ്രതികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. യുപി ഹരിയാന കോടതികളില്‍ നടന്നിരുന്ന കേസ് പിന്നീട് സുപ്രിം കോടതി നിര്‍ദേശ പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 1985ലാണെങ്കിലും 2006 ലാണ് ചാര്‍ജ്ജ്ഷീറ്റ് തയ്യാറാക്കിയത്. അക്കാലത്തിനിടയില്‍ നിരവധി പ്രതികളും സാക്ഷികളും മരണപ്പെട്ടു. ചാര്‍ജ്ജ്ഷീറ്റുകള്‍ തന്നെ കാണാതായി. അതിലും അന്വേഷണം നടന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു കര്‍ത്താര്‍ സിങ് നരാങിന്റെ വീട്ടില്‍ വച്ച് ട്രാന്‍സിസ്റ്റര്‍ ബോംബ് ഉണ്ടാക്കിയെന്ന 'രഹസ്യവിവര'ത്തെ ആശ്രയിച്ചാണ് ഡല്‍ഹി പോലിസ് മുഴുവന്‍ കേസും കെട്ടിപ്പൊക്കിയത്. 1985 മെയ് 12 ന് പോലിസ് നരാങിന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തെയും കൂട്ടാളികളായ മൊഹിന്ദര്‍ സിങ് ഒബറോയ്, മന്‍മോഹന്‍ സിങ് ഖല്‍സ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. അവരുടെ വീട്ടില്‍ നിന്ന് ബോംബുകളും വെടിമരുന്നും, ഇലക്ടോണിക് ഉപകരണങ്ങളും തോക്കുകളും കണ്ടെത്തിയെന്ന് പോലിസ് അവകാശപ്പെട്ടു. മന്‍മോഹന്‍ സിങ് ഖല്‍സ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.

Next Story

RELATED STORIES

Share it