Latest News

ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരം; ഈ വര്‍ഷം മുതല്‍ ക്ലാസുകള്‍

ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരം; ഈ വര്‍ഷം മുതല്‍ ക്ലാസുകള്‍
X

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി മെഡിക്കല്‍ കോളജില്‍ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു.

അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 2013ലാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്. അതിനുശേഷം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന റിപോര്‍ട്ട് പരിഗണിച്ചായിരുന്നു വിദ്യാര്‍ഥി പ്രവേശനത്തിന് ആദ്യം അനുമതി നിഷേധിച്ചത്. എന്നാല്‍, ആ റിപോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന് പിന്നീട് സമര്‍പ്പിക്കുകയായിരുന്നു. ഇടുക്കി വികസന കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിലായിരുന്നു വിശദമായ റിപോര്‍ട്ട് നാഷനല്‍ മെഡിക്കല്‍ കമ്മീഷന് സമര്‍പ്പിച്ചത്.

മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എംസിഐ അംഗീകാരം റദ്ദാക്കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നുകണ്ട കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എംസിഐയുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില്‍ ഇന്ന് 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ തുടക്കം മുതല്‍ ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളജിന്റെ നൂനതകള്‍ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷനല്‍ മെഡിക്കല്‍ കമ്മീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചും അല്ലാതെയും മീറ്റിങ് വിളിച്ചുചേര്‍ത്തു. സമയബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. അത്യാഹിത വിഭാഗം ആരംഭിച്ചു.

കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സിറ്റി സ്‌കാന്‍, ഡിജിറ്റല്‍ എക്‌സ്‌റേ, മാമോഗ്രാം, കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it